ദോഷപരിഹാരത്തിന് ഏഴ് മാസം പ്രായമുള്ള മകളെ നരബലി നൽകി, നാവ് മുറിച്ചുമാറ്റി; അമ്മയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

ഹൈദരാബാദ്∙ സർപ്പദോഷത്തിൽനിന്ന് മുക്തി നേടാനായി ഏഴ് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ നരബലി നൽകിയ കേസിൽ അമ്മയ്ക്കു വധശിക്ഷ വിധിച്ച് കോടതി. തെലങ്കാനയിലെ സൂര്യപേട്ട് അഡീഷനൽ ജില്ലാ സെഷൻസ് കോടതിയാണ് ഭാരതി എന്ന യുവതിയെ വധശിക്ഷയ്ക്ക് വിധിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി നിരീക്ഷിച്ചു. ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതി നിലവിൽ ജയിലിലാണ്. 2021 ഏപ്രിൽ 15നായിരുന്നു കേസിനാസ്പദമായ സംഭവം. ജീവിതത്തിലെ കഷ്ടപ്പാടുകൾക്കു കാരണം സർപ്പദോഷമാണെന്ന് യുവതി വിശ്വസിച്ചിരുന്നു. വീട്ടിലെ കിടപ്പുമുറിയിൽ പ്രത്യേക പൂജ നടത്തുന്നതിനിടെ ഭാരതി മകളുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയും കുട്ടിയുടെ നാവ് മുറിച്ചുമാറ്റുകയുമായിരുന്നുവെന്ന് ഭാരതിയുടെ ഭർത്താവ് കൃഷ്ണ നൽകിയ പരാതിയിൽ പറയുന്നു. കൊലപാതകം നടക്കുന്ന സമയത്ത് കൃഷ്ണയുടെ രോഗിയായ അച്ഛനും വീട്ടിലുണ്ടായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് സംശയം തോന്നി നോക്കിയപ്പോഴാണ് രക്തം പുരണ്ട വസ്ത്രങ്ങളുമായി നിൽക്കുന്ന ഭാരതിയെ കണ്ടത്. കുഞ്ഞിനെ ദൈവങ്ങൾക്കു ബലിയർപ്പിച്ചെന്നും സർപ്പദോഷത്തിൽനിന്നു മുക്തി നേടിയെന്നുമായിരുന്നു ഭാരതി വിളിച്ചുപറഞ്ഞത്. തുടർന്ന് അയൽക്കാരും ബന്ധുക്കളും എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2023ൽ, ഉറങ്ങിക്കിടന്നിരുന്ന ഭർത്താവ് കൃഷ്ണയെ ഭാരതി കല്ലു കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ കേസിൽ ഭാരതിയെ കോടതി ഒരു വർഷത്തെ തടവിനു ശിക്ഷിച്ചു. ഈ ശിക്ഷ അനുഭവിക്കവെയാണ് കുട്ടിയെ നരബലി കൊടുത്ത കേസിൽ കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്. ഭാരതിയുടേത് രണ്ടാം വിവാഹമായിരുന്നു. വിവാഹത്തിന് കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇവർക്കു സർപ്പദോഷമുണ്ടെന്ന് ഒരു ജ്യോതിഷി ഭാരതിയോട് പറഞ്ഞിരുന്നു. സർപ്പദോഷ ആചാരങ്ങളിൽ യുവതി അമിതമായി ആകൃഷ്ടയായിരുന്നുവെന്നും സ്ഥിരമായി ഇതിന്റെ വിഡിയോകൾ ഫോണിൽ കാണാറുണ്ടെന്നുമാണ് ഭർത്താവ് കൃഷ്ണ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. ഹൈദരാബാദിലെ ചഞ്ചൽഗുഡ വനിതാ സെൻട്രൽ ജയിലിലാണ് ഭാരതി ഇപ്പോൾ.
Source link