കൂത്തുപറമ്പിൽ ബിജെപി പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്; 10 സിപിഎം പ്രവർത്തകരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

കൊച്ചി ∙ കൂത്തുപറമ്പ് മൂര്യാട് അയോധ്യാനഗറിലെ ബിജെപി പ്രവർത്തകൻ കുമ്പളപ്രവൻ പ്രമോദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 10 സിപിഎം പ്രവർത്തകരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതികളെ ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ വീതം പിഴയടയ്ക്കാനും വിധിച്ച തലശേരി അഡീഷനൽ സെഷൻസ് കോടതിയുടെ വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്.കൂത്തുപറമ്പ് നഗരസഭാംഗവും തലശ്ശേരി പബ്ലിക് സർവന്റ്സ് ബാങ്ക് കൂത്തുപറമ്പ് ശാഖാ ജീവനക്കാരനുമായിരുന്ന മൂര്യാട് മാണിക്യപറമ്പത്ത് കുന്നപ്പാടി മനോഹരൻ (51), സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന നാനോൻ പവിത്രൻ (61), പാറക്കെട്ടിൽ വീട്ടിൽ അണ്ണേരി പവിത്രൻ (60), ചാമാളിയിൽ ഹൗസിൽ പാട്ടക്ക ദിനേശൻ (54), മൂര്യാട് കുട്ടിമാക്കൂൽ ഹൗസിൽ ധനേഷ് കളത്തുംകണ്ടി (36), ജാനകിനിലയത്തിൽ കേളോത്ത് ഷാജി എന്ന കോയി ഷാജി (40), അണ്ണേരി വിപിൻ (32), പാട്ടക്ക സുരേഷ്ബാബു (48), കിഴക്കയിൽ ഹൗസിൽ റിജേഷ് പലേരി എന്ന റിജു (34), ഷവിൽ നിവാസിൽ ശശി വളോടത്ത് എന്ന പച്ചടി ശശി (53) എന്നിവരെയായിരുന്നു സെഷൻസ് കോടതി ശിക്ഷിച്ചിരുന്നത്. കേസിലെ ഒന്നാംപ്രതി സിപിഎം ലോക്കൽ സെക്രട്ടറിയായിരുന്ന താറ്റ്യോട്ട് ബാലകൃഷ്ണൻ വിചാരണയ്ക്കിടെ മരിച്ചിരുന്നു. 2007 ഓഗസ്റ്റ് 16ന് രാവിലെയാണ് പ്രമോദ് കൊല്ലപ്പെടുകയും സുഹൃത്തായ പ്രകാശനു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തത്. കോൺക്രീറ്റ് പണിക്കാരായ പ്രമോദും പ്രകാശനും ജോലിക്കു പോകുന്നതിനിടയിൽ മാനന്തേരി മൂര്യാട് ചുള്ളിക്കുന്ന് നിരയിലെ കശുമാവിൻ തോട്ടത്തിൽ വച്ച് പ്രതികൾ വാൾ, കത്തിവാൾ എന്നിവ കൊണ്ട് ഇവരെ ആക്രമിക്കുകയായിരുന്നു എന്നാണ് കേസ്.
Source link