വിപ്ലവഗാന വിവാദം ക്ഷേത്രോപദേശക സമിതി പ്രസിഡന്റിനെ കക്ഷിചേർത്തു

19 ക്രിമിനൽ കേസുകൾ
കൊച്ചി: കൊല്ലം കടയ്‌ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിൽ വിപ്ലവഗാനം പാടിയതിനെതിരെയുള്ള ഹർജിയിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റിനെ കക്ഷിയാക്കാൻ നിർദ്ദേശിച്ച് ഹൈക്കോടതി. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ പ്രസിഡന്റിനെതിരെ 19 ക്രിമിനൽ കേസുകളുണ്ടെന്ന് ഹർജിക്കാരൻ അറിയിച്ചതിനെ തുടർന്നാണിത്. കക്ഷി ചേർക്കാൻ സമയം അനുവദിച്ച ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീ കൃഷ്ണയും ഉൾപ്പെട്ട ദേവസ്വംബെഞ്ച്, ഹർജി ഇന്നത്തേക്ക് പരിഗണിക്കാൻ മാറ്റി. പരിപാടി നടക്കുമ്പോൾ ക്ഷേത്രപരിസരത്ത് ആനയുണ്ടായിരുന്നോ എന്ന് കോടതി ചോദിച്ചു. എങ്ങനെയാണ് ഇത്തരത്തിൽ ലൈറ്റും ശബ്ദവും അനുവദിക്കാനാകുക. ക്ഷേത്രോപദേശക സമിതിയെ എന്നാണ് തിരഞ്ഞെടുത്തത്. മറ്റ് കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ.വിഷ്ണു സുനിൽ പന്തളമാണ് ഹർജിക്കാരൻ. കഴിഞ്ഞ 10ന് ഗായകൻ അലോഷിയുടെ ഗാനമേളയ്‌ക്കിടെയാണ് വിപ്ലവഗാനം പാടിയത്. സ്റ്റേജിന്റെ പശ്ചാത്തലത്തിൽ ഡി.വൈ.എഫ്.ഐയുടെ പതാകയും പ്രദർശിപ്പിച്ചിരുന്നു.
Source link