Exclusive ഉദ്ഘാടനത്തിനു പിന്നാലെ പാമ്പൻ പാലം തകരാറിൽ; വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ താഴ്ത്താനായില്ല, പ്രശ്നം പരിഹരിച്ചു

ചെന്നൈ∙ ഉദ്ഘാടനത്തിനു പിന്നാലെ പുതിയ പാമ്പൻ പാലത്തിനു സാങ്കേതിക തകരാർ. ഉദ്ഘാടനത്തിനു പിന്നാലെ രാമേശ്വരത്തു നിന്ന് താംബരത്തേക്കുള്ള പുതിയ ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. തുടർന്ന് പാലത്തിന്റെ വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ ഉയർത്തി തീരസംരക്ഷണ സേനയുടെ ചെറുകപ്പൽ അടിയിലൂടെ കടത്തിവിട്ടു. പിന്നീട് ലിഫ്റ്റ് സ്പാൻ താഴ്ത്താൻ കഴിഞ്ഞിരുന്നില്ല. വെർട്ടിക്കൽ ലിഫ്റ്റ് സ്പാനിന്റെ ഒരു ഭാഗത്തായിരുന്നു പ്രശ്നം. തുടർന്ന് അറ്റകുറ്റപ്പണിയിലൂടെ ഇതു പരിഹരിക്കുകയായിരുന്നു. കൂടുതൽ പരിശോധനകൾ പാലത്തിൽ നടത്തുമെന്ന് അധികൃതർ അറിയിച്ചു.രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയിൽപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചതിനു പിന്നാലെയാണ് തകരാർ റിപ്പോർട്ട് ചെയ്തത്. രാമേശ്വരത്തെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന 110 വർഷം പഴക്കമുള്ള പാലത്തെയാണ് പുനർനിർമിച്ചത്. 99 തൂണുകളോടു കൂടിയ പാലത്തിന് 2.08 കിലോമീറ്ററാണ് നീളം. കാലപ്പഴക്കത്തെത്തുടർന്ന് 2002 ഡിസംബറിൽ പാലം ഡീകമ്മിഷൻ ചെയ്തു. ഇതേത്തുടർന്നാണ് 535 കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കാൻ ആരംഭിച്ചത്. പഴയ പാലത്തിൽ ലിഫ്റ്റ് സ്പാൻ രണ്ടായി വേർപെടുത്തി ഇരുവശത്തേക്കും ഉയർത്തുകയാണ് ചെയ്തിരുന്നതെങ്കിൽ ലിഫ്റ്റ് സ്പാൻ ലംബമായി ഉയർത്തുന്ന സംവിധാനമാണ് പുതിയ പാലത്തിലുള്ളത്. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപാലമാണിത്. 72.5 മീറ്റർ നീളമുള്ള ലിഫ്റ്റ് സ്പാൻ 5 മിനിറ്റു കൊണ്ട് ഉയർത്താനാകും.
Source link