LATEST NEWS

കഴുത്തിൽ ബെൽറ്റിട്ട് നാലുകാലിൽ യുവാവ്; ശിക്ഷ അല്ലെന്ന് ഇരയായ യുവാവ്, പീഡനം തന്നെയെന്ന് മുൻ ജീവനക്കാരൻ


കൊച്ചി ∙ ജീവനക്കാരെ നായകൾക്ക് സമാനമായ രീതിയിൽ കഴുത്തിൽ ബെൽറ്റിട്ട് മുട്ടുകുത്തിച്ച് നടത്തിക്കുന്നതിന്റെയും വസ്ത്രം ഉരിയുന്നതിന്റെയും അടക്കമുള്ള ദൃശ്യങ്ങളോട് നടുക്കത്തോടെയാണ് ഓരോരുത്തരും പ്രതികരിച്ചത്. ഉടൻ തന്നെ വിഷയത്തിൽ തൊഴിൽ മന്ത്രി വി.ശിവൻകുട്ടി എറണാകുളം ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടി. യുവജന സംഘടനകളടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. പെരുമ്പാവൂരിലെ കമ്പനിയിൽ നടന്ന കാര്യങ്ങളുടെ ദൃശ്യങ്ങളാണ് പുറത്തു വന്നത് എന്നാണ് പ്രാഥമികമായ റിപ്പോർട്ടുകൾ. ഇക്കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ലേബർ ഓഫീസർ വ്യക്തമാക്കി. എന്നാൽ ഈ ദൃശ്യങ്ങൾ തൊഴിലുമായോ ടാർഗറ്റ് നേടിയെടുക്കാത്തതുമായോ ബന്ധപ്പെട്ടുള്ളതല്ല എന്ന് കാണിച്ച് ദൃശ്യങ്ങളിലുള്ള ഒരു യുവാവും രംഗത്തെത്തി. നാടകീയ സംഭവങ്ങളാണ് ശനിയാഴ്ച എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഈ വിഷയത്തിൽ നടന്നത്.വാർത്തകൾ പുറത്തുവന്ന് വൈകാതെ കൊച്ചി നോർത്ത് ജനതാ റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തി. സ്ഥാപന ഉടമയുടെ വീട് താഴത്തെ നിലയിലും മുകളിലെ രണ്ടു നിലകളിൽ‍ ഡയറക്ട് മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട ഓഫീസുകളുമാണ്. അകത്തേക്ക് പ്രതിഷേധവുമായി ഇരച്ചു കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഈ രണ്ടു നിലകളും അടപ്പിച്ച് വാതിൽക്കൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വീടിന്റെ താഴെ അണ്ടർഗ്രൗണ്ടിലാണ് കമ്പനിയുടെ ഏജന്റുമാർ യോഗം ചേരുന്നത്. ബുധനാഴ്ചയും ശനിയാഴ്ചയുമാണ് ഏജന്റുമാരും കമ്പനി ഉടമയുമായുള്ള മീറ്റിങ്ങുകൾ നടക്കുക. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനു പിന്നാലെ മാധ്യമങ്ങളും സ്ഥലത്തെത്തിയതോടെ ഏജന്റുമാർ അവരുടെ വിശദീകരണവുമായി രംഗത്തെത്തി. തങ്ങൾക്ക് ശമ്പളം ലഭിക്കുന്നുവെന്നും പ്രശ്നങ്ങളൊന്നും ഇല്ലെന്നായിരുന്നു അവരുടെ പ്രതികരണം.ഇതിനിടെ സ്ഥലത്തെത്തിയ  പാലാരിവട്ടം പൊലീസ് സ്ഥാപനത്തിൽ പരിശോധന നടത്തി. തങ്ങൾക്ക് ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളുമായി ബന്ധമില്ലെന്നും ഇവരുടെ ഉത്പനങ്ങൾ എടുത്തു വിൽക്കുന്ന കമ്പനിയിലാണ് ഇത് സംഭവിച്ചതെന്ന് ഉടമ അറിയിച്ചതായി പൊലീസ് വ്യക്തമാക്കി. പെരുമ്പാവൂരിലെ കെൽട്രോ എന്ന സ്ഥാപനമാണ് ഇതെന്നാണ് പ്രാഥമിക വിവരമെന്നും കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിലൂടെയേ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. കൊച്ചിയിലെ സ്ഥാപനത്തെ സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. തുടർന്ന് സ്ഥലത്ത് പൊലീസ് സുരക്ഷയൊരുക്കി. വൈകാതെ ഡിവൈഎഫ്ഐയും പ്രതിഷേധവുമായി രംഗത്തെത്തുകയും സ്ഥാപനത്തിലേക്ക് തള്ളിക്കയറാൻ ശ്രമിക്കുകയും ചെയ്തു. വൈകിട്ടോടെ സിഐടിയുവും പ്രതിഷേധവുമായി എത്തി. പൊലീസ് വീടിന്റെ ഗേറ്റുകൾ അടച്ച് കാവൽ തീർത്തു. 


Source link

Related Articles

Back to top button