‘കമ്പനിയെ നശിപ്പിക്കാൻ ശ്രമം, മുൻ ജീവനക്കാരനെതിരെ കേസ് കൊടുക്കും’; പ്രതികരിച്ച് തൊഴിൽ പീഡന വീഡിയോയിലെ യുവാക്കൾ

കൊച്ചി: തൊഴിൽ പീഡനമെന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു സാഹചര്യത്തിൽ ചിത്രീകരിച്ചതാണെന്ന നിലപാട് ആവർത്തിച്ച് കൊച്ചിയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർ. ഇന്നലെ പ്രചരിച്ച വിവാദ വീഡിയോയിലുണ്ടായിരുന്ന യുവാക്കളാണ് ഇപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്. സ്ഥാപനത്തിൽ മുൻപുണ്ടായിരുന്ന ജീവനക്കാരനായ മനാഫ്, ജനറൽ മാനേജറോട് പക വീട്ടാനാണ് മുൻപെടുത്ത ദൃശ്യങ്ങൾ പ്രചരിപ്പിച്ചതെന്നാണ് യുവാക്കൾ പറയുന്നത്.
‘ബിസിനസ് ഡെവലപ്‌മെന്റിന്റെ പേരിലാണ് ദൃശ്യങ്ങൾ അന്ന് ചിത്രീകരിച്ചത്. പിന്നീട് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു. മനാഫിനെതിരെ കേസ് കൊടുക്കും. വീഡിയോ ചിത്രീകരിച്ചിട്ട് നാല് മാസമായി. ഞങ്ങൾ ഇപ്പോഴും സ്ഥാപനത്തിലെ ജീവനക്കാരാണ്. കമ്പനിയെ നശിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുളള കാര്യങ്ങൾ ചെയ്യുന്നത്. കമ്പനിക്ക് ഇതിൽ യാതൊരു പങ്കുമില്ല’-യുവാക്കൾ വ്യക്തമാക്കി.
മാർക്കറ്റിംഗ് സ്ഥാപനമായ ഹിന്ദുസ്ഥാൻ പവർലിങ്ക്സിൽ ജോലി ചെയ്യുന്ന ജീവനക്കാർ അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകുന്നുവെന്ന് പറയുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവന്നത്. സംഭവത്തിൽ തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയിരുന്നു. ഒരു സ്ഥലത്തും നടക്കാൻ പാടില്ലാത്ത സംഭവമാണിതെന്നും പീഡനത്തിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വാർത്തകളിലൂടെയാണ് സംഭവം അറിഞ്ഞത്. ഇനി ഇത്തരം പീഡനം ആവർത്തിക്കരുത്.
സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ എറണാകുളം ലേബർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി . അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റ് നടപടികളിലേക്ക് കടക്കും. ഇത്തരം കാര്യങ്ങൾ അംഗീകരിച്ച് മുന്നോട്ട് പോകില്ല.ഇത്തരത്തിൽ ഒരു സ്ഥാപനത്തെയും പ്രവർത്തിക്കാൻ അനുവദിക്കില്ല. ഒരു തൊഴിലാളിയോടും ഇത്തരം സംഭവം ആവർത്തിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.
Source link