സ്വയം തകർന്ന് അമേരിക്ക, വ്യാപാരയുദ്ധം ഉറപ്പിച്ച് ചൈന, മാന്ദ്യഭീഷണിയിൽ പകച്ച് ലോകവിപണി

വിപണി കരുതിയതിലും വലിയ പകരച്ചുങ്കവുമായി വന്ന അമേരിക്കൻ വിപണി കോവിഡ് കാലഘട്ടത്തെ അനുസ്മരിപ്പിച്ചു കൊണ്ട് തുടരെ രണ്ട് ദിവസവും തകർന്നപ്പോൾ വിപണിയിൽ നിന്നും ട്രില്യൺ കണക്കിന് ഡോളറാണ് നഷ്ടമായത്. കഴിഞ്ഞ രണ്ട് സെഷനുകളിലായി ഇന്ത്യൻ ജിഡിപിയെക്കാൾ വലിയ നഷ്ടം നേരിട്ട അമേരിക്കൻ വിപണി ട്രംപ് അധികാരമേറ്റ ജനുവരി ഇരുപത് മുതൽ ഇത് വരെ 10 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. ട്രംപിന്റെ താരിഫുകൾക്ക് പകരച്ചുങ്കവുമായി ചൈനയും ഇറങ്ങിയതോടെ വ്യാപാരയുദ്ധവും ഉറപ്പിക്കപ്പെട്ടു. അമേരിക്കയിൽ വിലക്കയറ്റവും, പണപ്പെരുപ്പവും, തൊഴിലില്ലായ്മയും, സാമ്പത്തിക മാന്ദ്യവും മോർഗൻ സ്റ്റാൻലി അടക്കമുള്ളവർ പ്രവചിച്ചതും അമേരിക്കൻ വിപണിയുടെ ആത്മവിശ്വാസത്തെ സ്വാധീനിച്ചു.അമേരിക്കൻ വിപണി 2020ലെ ശേഷമുള്ള ഏറ്റവും വലിയ വീഴ്ച നേരിട്ടതിന്റെ ആഘാതത്തിൽ ഇന്ത്യൻ വിപണി വെള്ളിയാഴ്ച വില്പന സമ്മർദ്ദത്തിൽ ഒന്നര ശതമാനം നഷ്ടം കുറിച്ചു. വ്യാഴാഴ്ച ഫാർമയുടെ പിന്തുണയിൽ പിടിച്ചു നിന്ന ഇന്ത്യൻ വിപണി വെള്ളിയാഴ്ച സമ്പൂർണ നഷ്ടമാണ് നേരിട്ടത്. മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളും വെള്ളിയാഴ്ച താരിഫ് കെണിയിൽ വീഴ്ച തുടർന്നു.
Source link