‘ചരിത്ര മുഹൂർത്തം, സുതാര്യത വർധിപ്പിക്കും, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കും’: വഖഫ് ബില്ലിൽ മോദി

ന്യൂഡൽഹി∙ വഖഫ് ഭേദഗതി ബില്ലും മുസൽമാൻ വഖഫ് (റദ്ദാക്കൽ) ബില്ലും പാർലമെന്റിൽ പാസ്സായതിനെ ചരിത്ര മുഹൂർത്തമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക-സാമ്പത്തിക നീതി, സുതാര്യത, എല്ലാവരും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയ്ക്കുള്ള കൂട്ടായ പ്രവർത്തനത്തനങ്ങൾക്ക് ഇതു ശക്തി പകരുമെന്ന് മോദി പറഞ്ഞു. ശബ്ദവും അവസരവും നിഷേധിക്കപ്പെട്ട പാർശ്വവത്ക്കരിക്കപ്പെട്ടവർക്ക് സഹായകമാണ് ഈ ബില്ലുകളെന്നു എക്സ് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. ഒപ്പം, ബില്ലിൽ ശുപാർശകൾ നൽകാൻ നിയമിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുമായി അഭിപ്രായങ്ങൾ പങ്കുവച്ച പാർലമെന്റ് അംഗങ്ങൾക്കും ജനങ്ങൾക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.‘‘പതിറ്റാണ്ടുകളായി, സുതാര്യതയില്ലായ്മയുടെയും ഉത്തരവാദിത്തമില്ലായ്മയുടെയും പര്യായമായിരുന്നു വഖഫ് സമ്പ്രദായം. പ്രത്യേകിച്ച്, മുസ്‌ലിം സ്ത്രീകൾ, ദരിദ്ര മുസ്‌ലിംകൾ തുടങ്ങിയവരുടെ താൽപര്യങ്ങൾക്ക് ഇതു ദോഷം ചെയ്തു. പാർലമെന്റ് പാസാക്കിയ നിയമങ്ങൾ സുതാര്യത വർധിപ്പിക്കുകയും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യും.’’–മോദി എക്സിൽ കുറിച്ചു. പുതുതായി പാസാക്കിയ ബിൽ കൂടുതൽ ‘ആധുനികവും സാമൂഹിക നീതിയോട് സംവേദനക്ഷമതയുള്ളതുമായ’ ചട്ടക്കൂടുള്ള ഒരു യുഗത്തിലേക്ക് പ്രവേശിക്കാൻ സഹായിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Source link