LATEST NEWS

‘പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം ശരിയെന്ന് തെളിഞ്ഞു’


തിരുവനന്തപുരം ∙ ഒരു സേവനവും നൽകാതെ വീണാ വിജയനു പണം ലഭിച്ചത് മുഖ്യമന്ത്രിയുടെ മകളെന്ന നിലയിലാണെന്നും മകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ പിണറായി വിജയന് ഒരു നിമിഷം പോലും ‌മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും തുറന്നടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാസപ്പടി കേസിൽ വീണാ വിജയനെ എസ്എഫ്ഐഒ പ്രതി ചേർത്തത് അതീവ ഗൗരവതരമായ വിഷയമാണ്. സേവനം നൽകാതെ പ്രതിഫലം കൈപ്പറ്റിയെന്ന ആരോപണം ശരിവയ്ക്കുന്നതാണ് കുറ്റപത്രം. 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയുടെ മകൾ ചെയ്തതെന്നും സതീശൻ ചൂണ്ടിക്കാട്ടി.  ‘‘മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ മാത്രമാണ് വീണാ വിജയന്റെ കമ്പനിക്ക് ഒരു സേവനവും നൽകാതെ 2.7 കോടി രൂപ ലഭിച്ചത്. ഈ സാഹചര്യത്തിൽ അഴിമതി നടത്തിയതിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്തു മുഖ്യമന്ത്രി രാജിവയ്ക്കണം. ഒരു നിമിഷം പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ല. മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്നു കൊണ്ട് മകൾ പ്രോസിക്യൂഷൻ നടപടികൾ നേരിടുന്നതിനെ എങ്ങനെ ന്യായീകരിക്കും? മാസപ്പടി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയെന്നു തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയെ ഇത്രനാൾ ന്യായീകരിച്ചവർക്ക് ഇനി എന്ത് പറയാനുണ്ട്? ഇത്രയും ഗുരുതര വിഷയത്തിൽ സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണം.’’ – വി‍.‍‍ഡി.സതീശൻ പറഞ്ഞു.അതിനിടെ മാസപ്പടി കേസില്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 4 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കേരളത്തിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പിണറായി വിജയന്റെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തും. ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം ഉണ്ടാകും.


Source link

Related Articles

Back to top button