എമ്പുരാനെതിരെ ഹെെക്കോടതിയിൽ ഹർജി; ബിജെപി നേതാവിനെ സസ്‌പെൻഡ് ചെയ്ത് നേതൃത്വം

തൃശൂർ: എമ്പുരാൻ സിനിമയ്‌ക്കെതിരെ ഹെെക്കോടതിയിൽ ഹർജി നൽകിയ ബിജെപി മുൻ ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ നടപടി എടുത്ത് പാർട്ടി ജില്ലാ നേതൃത്വം. ബിജെപി നേതാവും മുൻ തൃശൂർ ജില്ലാ കമ്മിറ്റിയംഗവുമായ വിവി വിജീഷിനെയാണ് ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തത്. വിജീഷ് ഹൈക്കോടതിയിൽ നൽകിയ ഹർജിയുമായി ബിജെപിക്ക് ബന്ധമില്ലെന്നും സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞതാണ് ബിജെപി നിലപാടെന്നും ഇത്തരത്തിൽ ഹര്‍ജി നൽകാൻ ആരെയും ബിജെപി ചുമതലപ്പെടുത്തിയിട്ടില്ലെന്നും തൃശൂര്‍ സിറ്റി ബിജെപി ജില്ലാ അദ്ധ്യക്ഷൻ ജസ്റ്റിൻ ജേക്കബ് പറഞ്ഞു.
സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകൻ വിവി വിജീഷ് ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നുവെന്നും ഹർജിയില്‍ ആരോപിക്കുന്നു. മോഹൻലാൽ, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവരെ കൂടാതെ കേന്ദ്രസർക്കാരിനെയും എതിർകക്ഷികൾ ആക്കിയിട്ടുണ്ട്. സംസ്ഥാന പൊലീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നിവരെയും ഹർജിയിൽ എതിർകക്ഷികൾ ആക്കിയിട്ടാണ് ഹര്‍ജി. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തെയും ദേശീയ അന്വേഷണ ഏജൻസിയെയും സിനിമയിൽ വികലമാക്കി ചിത്രീകരിച്ചു എന്നും ഹർജിയിൽ പറയുന്നുണ്ട്.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞ നിലപാടിന് വിരുദ്ധമായി ആര് പ്രതികരിച്ചാലും നടപടി ഉണ്ടാകുമെന്നും ജസ്റ്റിൻ ജേക്കബ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ അറിയിച്ചിരുന്നു. അതിനെതിരെ നിലപാട് എടുക്കുകയോ ഹർജി നൽകുകയോ ചെയ്താൽ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Source link