ആശങ്കയായി പകരച്ചുങ്കം; ഓഹരികളെ ആക്രമിച്ച് ‘കരടി’, 1,200 പോയിന്റിടിഞ്ഞ് സെൻസെക്സ്, കൂപ്പുകുത്തി ഐടിയും ബാങ്കുകളും

പുതിയ സാമ്പത്തിക വർഷത്തിലേക്ക് (2025-26) കനത്ത നഷ്ടത്തോടെ ചുവടുവച്ച് ഇന്ത്യൻ ഓഹരി വിപണി. സെൻസെക്സ് 1,200 പോയിന്റിലധികവും നിഫ്റ്റി 330 പോയിന്റിലേറെയും ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം അഥവാ നിക്ഷേപക സമ്പത്തിൽ നിന്ന് ഇന്നിതുവരെ കൊഴിഞ്ഞത് 4 ലക്ഷം കോടി രൂപയും.ഇന്ത്യ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങൾക്കുമേലും നാളെ മുതൽ (ഏപ്രിൽ 2) പകരത്തിനു പകരം ചുങ്കം (Reciprocal Tariff) ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുമാനമാണ് ഓഹരി വിപണികളെ നഷ്ടപ്പുഴയാക്കുന്നത്. യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഇന്ത്യയും മറ്റും എത്ര തീരുവയാണോ (ഇറക്കുമതിച്ചുങ്കം) ഈടാക്കുന്നത്, നാളെ മുതൽ അതേ തീരുവ അമേരിക്കയും അതത് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഈടാക്കും. അതാണ് പകരച്ചുങ്കം. ഉദാഹരണത്തിന്, ഇന്ത്യയിൽ നിന്നുള്ള മരുന്നിനും കെമിക്കലുകൾക്കും മറ്റും യുഎസ് 9% വരെ തീരുവ ഈടാക്കുമ്പോൾ യുഎസിൽ നിന്നുള്ള സമാന ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്നത് 36% വരെ.
Source link