‘അവർ പോരടിക്കട്ടെ’യെന്ന് മുരളി ഗോപി; എമ്പുരാനിലെ ‘മുല്ലപ്പെരിയാർ അണക്കെട്ടി’നു നേരെയും പ്രതിഷേധം

കട്ടപ്പന ∙ എമ്പുരാൻ സിനിമയ്ക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. മുല്ലപ്പെരിയാർ അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്സ് അസോസിയേഷൻ രംഗത്തെത്തി. അണക്കെട്ടിനെ തെറ്റായി ചിത്രീകരിക്കുന്ന രംഗങ്ങൾ നീക്കം ചെയ്യണമെന്നാണ് ആവശ്യം. തമിഴ്നാട് കമ്പത്തെ ഗോകുലം ചിറ്റ്സ് ശാഖയ്ക്കു മുന്നിൽ നാളെ ഉപരോധസമരം നടത്തുമെന്നു കോഓർഡിനേറ്റർ അൻവർ ബാലസിങ്കം അറിയിച്ചു.സിനിമയിൽ ചില രംഗങ്ങളിൽ മുല്ലപ്പെരിയാറിനെ അധിക്ഷേപിക്കുന്നുണ്ട് എന്നും കരാർ പ്രകാരം തമിഴ്നാടിനുള്ള താൽപര്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള പരാമർശങ്ങൾ ചിത്രീകരിച്ചെന്നുമാണ് പെരിയാർ വൈഗ ഇറിഗേഷൻ കർഷക സംഘത്തിന്റെ വാദം. അണക്കെട്ടുമായി ബന്ധപ്പെട്ട രംഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ ജില്ലയിലും പ്രതിഷേധിക്കാനാണ് സംഘടനയുടെ തീരുമാനം. എമ്പുരാൻ ബഹിഷ്കരിക്കാനും സംഘടന ആഹ്വാനം ചെയ്‌തു. ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് എമ്പുരാൻ.എമ്പുരാനെതിരെ പ്രതിഷേധം പടരുകയാണെങ്കിലും വിഷയത്തിൽ ഇതുവരെ സംവിധായകൻ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് മോഹൻലാൽ പങ്കുവച്ച ഖേദപ്രകടനക്കുറിപ്പ് പൃഥ്വിരാജും നിർമാതാവ് ആന്റണി പെരുമ്പാവൂരും പങ്കുവച്ചിരുന്നു. മുരളി ഗോപി ഇതിൽ പങ്കുചേർന്നിട്ടില്ല. വിവാദത്തെക്കുറിച്ച് മൗനം പാലിക്കുമെന്നും എല്ലാവർക്കും സിനിമയെ അവരുടേതായ രീതിയിൽ വ്യാഖാനിക്കാനുള്ള അവകാശമുണ്ടെന്നും അവർ പോരടിക്കട്ടേയെന്നുമായിരുന്നു 2 ദിവസം മുൻപ് അദ്ദേഹം വാർത്താ ഏജൻസിയോട് പ്രതികരിച്ചത്.
Source link