ആലപ്പുഴ: കേരളത്തിൽ ഇടതുപക്ഷത്തെ മുന്നോട്ടുനയിക്കുന്നത് വർഗീയതയുടെ അദൃശ്യകരങ്ങളാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർത്ഥം ആലപ്പുഴയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ബി.ജെ.പിയും ആർ.എസ്.എസുമായി സി.പി.എമ്മിന് ബന്ധമുണ്ട്. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷം ഇല്ലാതാകും.ഇടതുപക്ഷത്ത് രണ്ടുവിഭാഗം നേതാക്കളുണ്ട്. അവസരവാദ നിലപാടുള്ള നേതാക്കളാണ് ഇതിലൊന്ന്. മറ്റൊരുവിഭാഗം നേതാക്കൾ ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. ബി.ജെ.പിയെയും ആർ.എസ്.എസിനെയും എതിർത്തതിനാൽ തന്റെ പേരിൽ 38ഓളം കേസുകളുണ്ട്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി കേരളത്തിലെ മുഖ്യമന്ത്രിയെ തൊടാത്തത്. നരേന്ദ്രമോദി എല്ലാദിവസവും ക്ഷേത്രങ്ങളെക്കുറിച്ചും മതത്തെക്കുറിച്ചും പറയും. എന്നാൽ,ശബരിമല അയ്യപ്പന്റെ സ്വർണം കവർന്ന് ചെമ്പാക്കി മാറ്റിയതിനെപ്പറ്റി കേരളത്തിൽ വന്നിട്ട് ഒരുവാക്കും മിണ്ടിയില്ല. മോദി ദൈവത്തെ പോലും മറന്നു. ഇടതുപക്ഷത്തെയും മുഖ്യമന്ത്രിയെയും സഹായിക്കുകയാണ് മോദിയുടെ ലക്ഷ്യം. ഛത്തീസ്ഗഢിൽ മലയാളികളായ രണ്ട് കന്യാസ്ത്രീകളെ ആക്രമിച്ചു. എന്നിട്ടും മുഖ്യമന്ത്രി ഇത് ചെയ്യുന്നവരുടെ കൂടെചേർന്നാണ് പ്രവർത്തിക്കുന്നതെന്നും രാഹുൽ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ബി. ബാബുപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാൽ,എ.എ. ഷുക്കൂർ,ജി. സുധാകരൻ,എ.എം. നസീർ,ഡോ. എം.പി. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.
Source link
ഇടതുപക്ഷത്തെ നയിക്കുന്നത് വർഗീയതയുടെ അദൃശ്യകരം: രാഹുൽ

