വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ പരാമർശിച്ച് യൂനുസ്; വിവാദം

ധാക്ക ∙ ബംഗ്ലദേശ് ഇടക്കാലസർക്കാർ മേധാവിയായ മുഹമ്മദ് യൂനുസ് ചൈനാസന്ദർശനത്തിനിടെ ഇന്ത്യയെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ വിവാദമായി. ഇന്ത്യയുടെ 7 വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽമാത്രം ചുറ്റപ്പെട്ടവയാണെന്നു പറഞ്ഞ യൂനുസ് കടൽസുരക്ഷയിൽ ബംഗ്ലദേശ് മാത്രമാണു നിർണായകമെന്നും ചൈന ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിനായി പ്രയോജനപ്പെടുത്തണമെന്നുമാണ് ബെയ്ജിങ്ങിലെ ചർച്ചയിൽ അഭിപ്രായപ്പെട്ടത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പരാമർശം ചൈനയുടെ പ്രീതി പിടിച്ചുപറ്റി നിക്ഷേപങ്ങൾ ക്ഷണിക്കാനാണെന്നാണു നിരീക്ഷണം. മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചുള്ള യൂനുസിന്റെ പരാമർശം ഇന്ത്യയിലും ചർച്ചയായി. ഇതു സൂചിപ്പിച്ച് ത്രിപുരയിലെ ടിഎംപി പാർട്ടി മേധാവി പ്രദ്യോത് കിഷോർ മാണിക്യ ദെബർമ രംഗത്തെത്തി. ഇപ്പോൾ ബംഗ്ലദേശിലുള്ള ചിറ്റഗോങ് തുറമുഖം 1947ൽ വിട്ടുകൊടുത്തത് ഇന്ത്യ കാണിച്ച വലിയ അബദ്ധമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Source link