KERALAM

പൊളിക്കാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് 1800 കെട്ടിടങ്ങള്‍; നാലുവരി പാത ഒരു വര്‍ഷത്തിനുള്ളില്‍

കൊല്ലം: കേരളത്തിലെ ഹൈവേ നിര്‍മാണം അതിവേഗത്തില്‍ മുന്നോട്ട് പോകുകയാണ്. ദേശീയ പാത 183ല്‍ ഉള്‍പ്പെടുന്ന കൊല്ലം – തേനി പാതയും നാല് വരി പാതയാക്കി നിര്‍മിക്കുന്നതിനുള്ള പണി ഒരു വര്‍ഷത്തിനുള്ളില്‍ ആരംഭിക്കാനാണ് അധികൃതര്‍ നടത്തുന്ന നീക്കം. മൂന്ന് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി റോഡ് തുറന്ന് കൊടുക്കാനാണ് ലക്ഷ്യമിടുന്നതും. നാല് വരിയായി റോഡ് വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം രണ്ട് ഗസറ്റുകളിലായി പുറത്തിറങ്ങിയിട്ടുമുണ്ട്.

ദേശീയപാതയുടെ ഭാഗമായി 1800 കെട്ടിടങ്ങളാണ് പൊളിച്ച് മാറ്റേണ്ടതായി വരിക. ഇതില്‍ മൂന്നില്‍ രണ്ടും വാണിജ്യ കെട്ടിടങ്ങളും താല്‍ക്കാലിക നിര്‍മിതികളുമാണ്. കൊല്ലം കടവൂര്‍ മുതല്‍ വയ്യാങ്കര വരെയുള്ള ഭാഗത്തും വയ്യാങ്കര മുതല്‍ ചെങ്ങന്നൂര്‍ ആഞ്ഞിലിമൂട് വരെയുമുള്ള ആലപ്പുഴ ജില്ലയുടെ ഭാഗത്തുമാണു സ്ഥലമേറ്റെടുക്കേണ്ടത്. വിജ്ഞാപനം പുറത്തിറങ്ങിയ സാഹചര്യത്തില്‍ അടുത്ത നടപടിക്രമമായി വരുന്നത് ഏറ്റെടുക്കാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന സ്ഥലങ്ങള്‍ കല്ലിട്ട് മാര്‍്ക്ക് ചെയ്യുകയെന്നതാണ്.

24 മീറ്ററിലാണ് റോഡ് വികസനം വരുന്നത്. പരമാവധി ഭാഗത്തെ വളവുകള്‍ ഒഴിവാക്കിയുള്ള നിര്‍മാണമാണ് ഉദ്ദേശിക്കുന്നതും. വളവുകള്‍ നിവര്‍ത്തി നിര്‍മിക്കുന്നതിലൂടെ മൊത്തം ദൂരത്തില്‍ മൂന്ന് കിലോമീറ്ററോളം കുറയും. ചിറ്റുമല, ഭരണിക്കാവ്, താമരക്കുളം, ഗുരുനാഥന്‍കുളങ്ങര, ചുനക്കര തെരുവില്‍മുക്ക്, ആല എന്നിവിടങ്ങളില്‍ വളവുകള്‍ നിവര്‍ത്തി റോഡ് നിവര്‍ത്തും. കൊല്ലം ജില്ലയിലെ ചക്കുവള്ളിയില്‍ അടിപ്പാതയും രൂപരേഖയിലുണ്ട്. പെരുനാട് റെയില്‍വേ മേല്‍പാലം, കടപുഴ, കൊല്ലകടവ് എന്നിവിടങ്ങളില്‍ വലിയ പാലങ്ങള്‍ എന്നിവയും നിര്‍മിക്കും.

റോഡില്‍ ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും യൂട്ടിലിറ്റി ഡക്ടും ഉണ്ടാകും. റോഡിന്റെ മദ്ധ്യഭാഗത്ത് ഡിവൈഡര്‍, ചാരുംമൂട് ഉള്‍പ്പെടെ പ്രധാന ജംക്ഷനുകളില്‍ ബസ് ബേ തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Source link

Related Articles

Back to top button