നാട്ടുകാർ പിടികൂടി, പക്ഷേ മുങ്ങി; ഫോൺ വാഹനത്തിൽ: അമ്മയും മകളും മരിച്ച അപകടത്തിൽ ഡ്രൈവറെ തേടി പൊലീസ്

തിരുവനന്തപുരം ∙ കല്ലമ്പലം പേരേറ്റില്‍ അമ്മയുടെയും മകളുടെയും മരണത്തിനിടയാക്കിയ അപകടത്തില്‍ റിക്കവറി വാഹനമോടിച്ച ചെറുന്നിയൂര്‍ മുടിയക്കോട് സ്വദേശി ടോണിയെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കി പൊലീസ്. അപകടത്തിനു ശേഷം രക്ഷപ്പെട്ട ടോണി മൊബൈല്‍ ഫോണ്‍ വാഹനത്തില്‍ തന്നെ ഉപേക്ഷിച്ചിരുന്നതിനാല്‍ ഫോണ്‍ കേന്ദ്രീകരിച്ച് ഇയാളെ കണ്ടെത്താനുള്ള നീക്കം പാളി. ഇയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നതെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു. ഞായറാഴ്ച രാത്രി ക്ഷേത്രത്തിലെ പരിപാടിക്കു ശേഷം വീട്ടിലേക്കു പോകുകയായിരുന്ന ആളുകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. പേരേറ്റില്‍ മുങ്ങോട് കൊച്ചുപുലയന്‍ വിളാകത്ത് കണ്ണകി ഭവനില്‍ രോഹിണി (57) മകള്‍ അഖില (22) എന്നിവരാണു കൊല്ലപ്പെട്ടത്. മൂന്നാം വര്‍ഷ പാരാമെഡിക്കല്‍ വിദ്യാര്‍ഥിയാണു അഖില. സ്വകാര്യ സ്ഥാപനത്തില്‍ സുരക്ഷാ ജീവനക്കാരനായ മണിലാലാണു പിതാവ്,ഏക സഹോദരന്‍ : അഖില്‍. അപകടത്തിനു ശേഷം നാട്ടുകാര്‍ ടോണിയെ പിടികൂടിയിരുന്നെങ്കിലും നാട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ ഇയാള്‍ അവിടെ നിന്നു മുങ്ങുകയായിരുന്നു. വര്‍ക്കല ഭാഗത്തു നിന്നു കൂട്ടിക്കട ഭാഗത്തേക്കു പോവുകയായിരുന്ന റിക്കവറി വാഹനം ആദ്യം ഒരു സ്‌കൂട്ടറിലും കാറിലും ഇടിച്ച ശേഷമാണു ഉല്‍സവം കണ്ടു മടങ്ങുകയായിരുന്ന ജനങ്ങളുടെ ഇടയിലേക്ക് പാഞ്ഞു കയറിയത്. തുടര്‍ന്ന് ഒരു വീടിന്റെ മതില്‍ തകര്‍ത്താണു വാഹനം നിന്നത്.
Source link