‘എമ്പുരാന്റെ കഥ മോഹൻലാൽ മുൻകൂട്ടി അറിഞ്ഞില്ലെന്ന് വിശ്വസിക്കാനാവില്ല’: ലാലിനും പൃഥ്വിക്കുമെതിരെ വീണ്ടും ഓർഗനൈസർ

മുംബൈ ∙ നടൻ മോഹൻലാലിനെതിരെ വീണ്ടും ആർഎസ്എസ് മുഖപത്രം ഓർഗനൈസർ. മോഹൻലാൽ എമ്പുരാന്റെ കഥ മുൻകൂട്ടി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല എന്നാണ് ഓർഗനൈസറിലെ വിമർശനം. എമ്പുരാനിൽ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് ആണെന്നത് യാദൃശ്ചികമാണെന്ന് നിങ്ങൾ കരുതുന്നുണ്ടോയെന്നും ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിന്റെയും ലഷ്കറെ തയിബ ഭീകരൻ ഹാഫിസ് സയീദിന്റെയും പേരുകളുടെ ഒരു സംയോജിത രൂപമാണ് ഇതെന്നും ഓർഗനൈസറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ നിലപാട് നേരത്തെ പ്രകടമാണ്. ഇതൊരു ഒറ്റപ്പെട്ട കേസല്ല, മറിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ് നയിക്കുന്ന കേരളത്തിലെ ചലച്ചിത്രമേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ്. വളച്ചൊടിച്ച ചരിത്രവും തീവ്രവാദത്തെ വെള്ളപൂശലുമാണ് സിനിമയിൽ കാണുന്നത്. ഹിന്ദു സമൂഹത്തെ വില്ലൻ വേഷത്തിൽ അവതരിപ്പിച്ചുകൊണ്ട് ഇസ്‌ലാമിക ഭീകരതയെ വെള്ളപൂശുന്നതാണ് എമ്പുരാനിൽ കാണുന്നതെന്നും ലേഖനത്തിൽ വിമർശിക്കുന്നു. ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു ദാരുണവും സങ്കീർണവുമായ അധ്യായമാണ് ഗുജറാത്ത് കലാപം. സിനിമയിൽ വസ്തുതകളെ സൗകര്യപ്രദമായി വളച്ചൊടിക്കുകയാണ്. ഗോധ്രയിൽ 59 നിരപരാധികളായ രാമഭക്തരുടെ ഭീകരമായ കൂട്ടക്കൊലയെ എമ്പുരാൻ അവഗണിക്കുകയും അവരെ നിസാരവൽക്കരിക്കുകയും ചെയ്യുന്നു. വേദനാജനകമായ ഓർമകൾ പുനരുജ്ജീവിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും തകർക്കുന്ന തരത്തിൽ ഭിന്നതയുടെ വിത്തുകൾ വിതയ്ക്കുകയും ചെയ്യുന്ന രീതിയിലാണ് സിനിമയെന്നുമാണ് ലേഖനത്തിലെ വിമർശനം.
Source link