ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ മോഹിച്ചവർക്ക് ആശങ്ക; മാറ്റം അടുത്ത മാസം മുതൽ, പുതിയ ഉത്തരവിറക്കി മോട്ടോർ വകുപ്പ്

കോഴിക്കോട്: സംസ്ഥാനത്തെ മോട്ടോർ വാഹന നികുതി പുതുക്കിയുളള ഉത്തരവ് പുറത്തിറക്കി. ഇലക്ട്രിക് വാഹനങ്ങൾക്കും 15 വർഷത്തെ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾക്കുമാണ് നികുതിയിൽ വർദ്ധനവ് വരുത്തിയിരിക്കുന്നത്. 15 വർഷം കാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകൾക്കും സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങൾക്കുമുളള നികുതി അഞ്ച് വർഷത്തേക്ക് 400 രൂപയായി വർദ്ധിപ്പിച്ചു.
750 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 3200 രൂപയും 750 കിലോഗ്രാം മുതൽ 1500 കിലോഗ്രാം വരെയുള്ള കാറുകൾക്ക് 4300 രൂപയും 1500 കിലോഗ്രാമിന് മുകളിലുള്ള വാഹനങ്ങൾക്ക് 5300 രൂപയുമാണ് വർദ്ധിപ്പിച്ചിട്ടുള്ളത്.
ഇതിനോടൊപ്പം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളിൽ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകൾ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്ങളുടെ നികുതിയിൽ കുറവ് വരുത്തിയിട്ടുണ്ട്. രജിസ്ട്രേഷൻ അഞ്ച് വർഷത്തേക്കാണ് പുതുക്കി നൽകുക. എല്ലാ ഇലക്‌ട്രിക് വാഹനങ്ങൾക്കും ഇപ്പോൾ വിലയുടെ അഞ്ചുശതമാനമാണ് നികുതിയുണ്ടായിരുന്നത്. എന്നാൽ, പുതുക്കിയതനുസരിച്ച് 15 ലക്ഷം രൂപ വരെയുള്ള വാഹനങ്ങൾക്ക് അഞ്ചുശതമാനമാക്കിയും 15 മുതൽ 20 ലക്ഷം വരെയുള്ള വാഹനങ്ങൾക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷം മുതലുള്ള വാഹനങ്ങൾക്ക് പത്ത് ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്.
എന്നാൽ ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്കും ത്രീവീലറുകൾക്കും നികുതി അഞ്ചുശതമാനമായിത്തന്നെ തുടരും. ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതിവർദ്ധനവ് പുതുതായി വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവരെ ആശങ്കയിലാക്കുന്നുണ്ട്. മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസമാണ് നികുതിയുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. ഏപ്രിൽ ഒന്ന് മുതലുള്ള നികുതി മാർച്ച് 31നു മുൻപ് അടച്ചിട്ടുണ്ടെങ്കിൽ ആ വാഹനത്തിൽ നിന്ന് മാറ്റം വരുത്തിയ നികുതി ഈടാക്കണമെന്നും ഇതിനായി കണക്ക് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടെന്നും നിർദ്ദേശമുണ്ട്.
Source link