LATEST NEWS

ഉഷ്ണതരംഗ സാധ്യത: ആശ, ആരോഗ്യപ്രവർത്തകരെ ഉപയോഗിച്ച് നിരീക്ഷണ ടീമുകൾ രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി


തിരുവനന്തപുരം ∙ സംസ്ഥാനത്ത് വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗ സാധ്യത മുന്നിൽക്കണ്ട് ജാഗ്രത തുടരണമെന്നും വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉഷ്ണതരംഗ സാധ്യത തുടരുന്ന സാഹചര്യം, മഴക്കാല പൂർവ ശുചീകരണം, ആരോഗ്യ ജാഗ്രത – പകർച്ചവ്യാധി പ്രതിരോധ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘‘വേനൽമഴ ലഭിക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് വൈകിട്ടത്തെ ചൂടിൽ കുറവ് അനുഭവപ്പെടുമെങ്കിലും ജാഗ്രതയിൽ കുറവുണ്ടാകാൻ പാടില്ല. ഇതിനായി ഉഷ്ണതരംഗത്തെ മറികടക്കാൻ കഴിയുന്ന നിർദേശങ്ങളും ജാഗ്രതാ സന്ദേശങ്ങളും തദ്ദേശഭരണസ്ഥാപന തലത്തിൽ നടപ്പാക്കണം. പൊതുസ്ഥലങ്ങളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തും. ഇതിനായി വിവിധ സംഘടനകളും സ്ഥാപനങ്ങളുമായി സഹകരിക്കും. തണ്ണീർ പന്തലുകൾ വ്യാപകമാക്കണം.’’– മുഖ്യമന്ത്രി പറഞ്ഞു.‘‘ഓട്ടോ – ടാക്സി ഡ്രൈവർമാർ, ഓൺലൈൻ ഭക്ഷണ വിതരണ തൊഴിലാളികൾ, ഹോട്ടലുകളുടെ മുന്നിൽ സെക്യൂരിറ്റിയായി നിൽക്കുന്നവർ തുടങ്ങിയവർക്കു വിശ്രമകേന്ദ്രങ്ങളും ശുദ്ധമായ കുടിവെള്ളവും ഉറപ്പുവരുത്തണം. തൊഴിലുറപ്പ് തൊഴിലാളികൾക്കു പുതുക്കിയ സമയക്രമം ഉറപ്പുവരുത്തുന്നതിനൊപ്പം ആവശ്യമായ വിശ്രമവും കുടിവെള്ളവും ലഭ്യമാക്കേണ്ടതുമാണ്. വിനോദ സഞ്ചാരികൾക്കിടയിൽ ഉഷ്ണതരംഗ ജാഗ്രതാ നിർദേശങ്ങൾ എത്തിക്കാനുള്ള നടപടി സ്വീകരിക്കണം.’’ – മുഖ്യമന്ത്രി നിർദേശിച്ചു.


Source link

Related Articles

Back to top button