ബൈക്ക് യാത്രയ്ക്കിടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടു; ജോലിക്ക് കയറാനാകുന്നില്ല, വിദ്യാർഥികൾ ‘ത്രിശങ്കുവിൽ’

തിരുവനന്തപുരം∙ കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം വിവാദമായതോടെ ഏപ്രില്‍ ഒന്നിന് പരീക്ഷാ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സലര്‍ ഡോ.മോഹന്‍ കുന്നുമ്മല്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വിസി പറഞ്ഞു. സംഭവത്തെക്കുറിച്ച് മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ പരീക്ഷാ കണ്‍ട്രോളര്‍ക്കു വിസി നിര്‍ദേശം നല്‍കി. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ വീഴ്ചകളും പരിശോധിക്കും. വിദ്യാര്‍ഥികള്‍ക്കു പ്രയാസം ഉണ്ടാകാത്ത തരത്തില്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുമെന്നും വിസി അറിയിച്ചു.സംഭവത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍ പരാതി നല്‍കി. സര്‍വകലാശാലയുടെ പിഴവു മൂലം ഭാവി പ്രതിസന്ധിയിലായെന്ന് ഉത്തര പേപ്പര്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ പറഞ്ഞു. ക്യാംപസ് സെലക്‌ഷനിലൂടെ വിവിധ കമ്പനികളില്‍ ജോലിക്കു കയറിയവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കില്‍ ലഭിച്ച ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിവരം ഏറെ ദിവസങ്ങള്‍ മറച്ചു വച്ച സര്‍വകലാശാല ഒടുവില്‍ കുട്ടികളോടു വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ഉത്തരക്കടലാസുകള്‍ നഷ്ടമായ വിവരം പുറത്തുവരുന്നത്. പത്തു മാസം മുന്‍പ് നടന്ന ഫിനാന്‍സ് സ്ട്രീം എംബിഎ മൂന്നാം സെമസ്റ്റര്‍ ‘പ്രൊജക്ട് ഫിനാന്‍സ്’ വിഷയത്തിന്റെ ഉത്തരക്കടലാസ് ആണ് നഷ്ടമായത്. 2022-2024 ബാച്ചിലെ 71 വിദ്യാര്‍ഥികളുടെ പേപ്പറുകള്‍ മൂല്യനിര്‍ണയത്തിനായി കൈമാറിയ അധ്യാപകന്റെ പക്കല്‍ നിന്നാണ് നഷ്ടമായതെന്നാണ് റിപ്പോര്‍ട്ട്. 5 കോളജുകളിലെ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മൂല്യനിര്‍ണയം പൂര്‍ത്തിയാകാത്തതിനാല്‍ ഫലപ്രഖ്യാപനം നടത്താന്‍ സാധിക്കാതെ വിദ്യാര്‍ഥികള്‍ പുനഃപരീക്ഷ എഴുതേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സാധാരണയായി ഉത്തരക്കടലാസുകള്‍ കെട്ടുകളായി തിരിച്ച് മൂല്യനിര്‍ണയത്തിനായി അധ്യാപകരെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. പാലക്കാട്ട് ഒരു കോളജ് അധ്യാപകനു നല്‍കിയ ഉത്തരക്കടലാസുകളാണ് നഷ്ടമായിരിക്കുന്നത്. ഉത്തരക്കടലാസുകള്‍ യാത്രയ്ക്കിടെ ബൈക്കില്‍ നിന്നും വീണു പോയെന്നാണ് അധ്യാപകന്റെ വിശദീകരണം. ഇതു സംബന്ധിച്ച് പാലക്കാട് പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ അധ്യാപകന്റെ പിഴവിന് തങ്ങള്‍ വീണ്ടും പരീക്ഷ എഴുതേണ്ടിവരുന്ന സ്ഥിതി അംഗീകരിക്കാനാവില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Source link