ടീസ്ത നദി, മെഡിക്കൽ വീസ, ബിആർഐ: ചൈനീസ് കെണിയിൽ വീഴുമോ യൂനുസ്?

ഹെയ്നൻ∙ ‘‘വിശ്വാസയോഗ്യരായ രണ്ടു സുഹൃദ് രാജ്യങ്ങളുടെ അരനൂറ്റാണ്ടു നീണ്ട ബന്ധത്തിലെ നിർണായക മുഹൂർത്തം’’ – ബംഗ്ലദേശിലെ ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ ചൈനീസ് സന്ദർശനത്തെക്കുറിച്ച് ധാക്കയിലെ ചൈനീസ് അംബാസഡർ യാവോ വെൻ പറഞ്ഞ ഈ വാചകത്തിൽ വെളിവാകുന്നുണ്ട് ബംഗ്ലദേശുമായുള്ള ബന്ധം ദൃഢമാക്കാനുള്ള ചൈനയുടെ താൽപര്യം. കാലങ്ങളായി ഇന്ത്യയോടും ചൈനയോടും ഏറെക്കുറെ തുല്യമായ അടുപ്പമാണ് ബംഗ്ലദേശ് പുലർത്തിയിരുന്നത്. എന്നാൽ ഇന്ത്യയുമായി അടുപ്പമുണ്ടായിരുന്ന ഷെയ്ഖ് ഹസീന സർക്കാർ വീണതിനു പിന്നാലെ, ബംഗ്ലദേശിൽനിന്നു രാഷ്ട്രീയ നേതാക്കളടക്കമുള്ള പ്രമുഖർ ചൈന സന്ദർശിച്ചിരുന്നു. ഇവർക്കെല്ലാം ഊഷ്മള സ്വാഗതമാണ് അവിടെ ലഭിച്ചതും. ഇടക്കാല സർക്കാരിന്റെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹിദ് ഹുസൈൻ, തീവ്ര ഇസ്‌ലാമിക പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമിയുടെയും പ്രതിപക്ഷ പാർട്ടിയായ ബംഗ്ലദേശ് നാഷനൽ പാർട്ടിയുടെയും (ബിഎൻപി) നേതാക്കൾ തുടങ്ങിയവർ ചൈനയിൽ സന്ദർശനം നടത്തിയിരുന്നു.കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അധികാരം ഏറ്റെടുത്ത യൂനുസ് ഇതുവരെ ഇന്ത്യ സന്ദർശിച്ചിട്ടില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഹമ്മദ് യൂനുസും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ബംഗ്ലദേശ് സമയം ചോദിച്ചിട്ടുണ്ടെന്നും ഇന്ത്യ ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നുമാണ് ബംഗ്ലദേശ് വിദേശകാര്യ സെക്രട്ടറി മുഹമ്മദ് ജാസിങ് ഉദ്ദിൻ അറിയിച്ചത്. കൂടിക്കാഴ്ചയ്ക്ക് താൽപര്യമുണ്ടെന്നും ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നുവെന്നുംകൂടി അദ്ദേഹം പറഞ്ഞു. അടുത്ത മാസം തായ്‌ലൻഡിൽ നടക്കുന്ന ബേ ഓഫ് ബംഗാൾ ഇനീഷ്യേറ്റീവ് ഫോർ മൾട്ടി–സെക്ടറൽ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് കോർപറേഷൻ (ബിഐഎംഎസ്ടിഇസി) ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്താനാണു സമയം തേടിയിരിക്കുന്നത്. മോദി ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പക്ഷേ, യൂനുസുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല.∙ ചുവപ്പുപരവതാനി വിരിച്ച ചൈന
Source link