പോക്‌സോ കേസ്: കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യം

ന്യൂഡൽഹി : പോക്‌സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉപാധികളോടെയാണ് ജാമ്യം. അറസ്റ്റ് രേഖപ്പെടുത്തിയാൽ 25,000 രൂപയുടെ ആൾജാമ്യത്തിൽ വിട്ടയയ്ക്കണം. അന്വേഷണവുമായി സഹകരിക്കണം. ചോദ്യംചെയ്യലിനായി വിളിപ്പിച്ചാൽ അന്വേഷണോദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കും. നേരത്തെ ജയചന്ദ്രന് അറസ്റ്രിൽ നിന്ന് ഇടക്കാല സംരക്ഷണം അനുവദിച്ചിരുന്നു.
സംസ്ഥാന സർക്കാരും പെൺകുട്ടിയുടെ മാതാവും ജാമ്യാപേക്ഷയെ എതിർത്തു. മജിസ്ട്രേട്ട് കോടതിയിൽ നൽകിയ രഹസ്യമൊഴിയിലും ഡോക്‌ടറോടും പെൺകുട്ടി പീഡനവിവരം പറഞ്ഞിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. എന്നാൽ, കേസിനുപിന്നിൽ കുടുംബ പ്രശ്‌നമാണെന്ന് ജയചന്ദ്രൻ വാദിച്ചു. പൊലീസ് കൃത്യമായ അന്വേഷണം നടത്തട്ടെയെന്ന നിലപാട് സ്വീകരിച്ച കോടതി, മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ജയചന്ദ്രൻ അഡ്വ.എ.കാർത്തിക് മുഖേന സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നാലു വയസുകാരിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. കോഴിക്കോട് കസബ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Source link