സിനിമയെ ആശ്രയിച്ചാണോ രാജ്യത്ത് സംഘപരിവാർ പ്രവർത്തിക്കുന്നത്? പ്രതികരിച്ച് എം ടി രമേശ്

തിരുവനന്തപുരം: പ്രേക്ഷകർ ഏറെനാളായി കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ ഇന്നാണ് റിലീസ് ചെയ്‌തത്. ചിത്രത്തിൽ 2002ൽ ഉണ്ടായ ഗുജറാത്ത് കലാപത്തെ സൂചിപ്പിക്കുന്ന രംഗങ്ങളും സംഘപരിവാർ സംഘടനകൾക്കെതിരെ വിമർശനവും ഉണ്ടെന്ന വാദം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് ബിജെപി നേതാവ് എം ടി രമേശ്.
എമ്പുരാൻ ബഹിഷ്‌കരിക്കണം എന്ന പേരിൽ ക്യാമ്പയിൻ നടക്കുന്നതിനോട് അദ്ദേഹം ശക്തമായാണ് പ്രതികരിച്ചത്. ‘സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങൾക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകൾ ഇറങ്ങി? സിനിമകളെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാർ പ്രവർത്തിക്കുന്നത്?’ എം.ടി രമേശ് ചോദിച്ചു.
വിവിധ പാർട്ടികളിൽ നിന്നുള്ളവരടക്കം എമ്പുരാനിലെ പ്രമേയത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ രാഷ്‌ട്രീയ സ്ഥിതിയായി സിനിമയിൽ കാണിക്കുന്ന ചിലകാര്യങ്ങൾ പച്ചയ്‌ക്കാണ് പറയുന്നതെന്നും അതിന് ചില്ലറ ധൈര്യം പോരെന്നും ബിനീഷ് കോടിയേരി അഭിപ്രായപ്പെട്ടിരുന്നു. എമ്പുരാൻ ചിലർക്കൊക്കെ പിടിച്ചില്ലെന്ന് തോന്നുന്നു എന്ന് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി ടി ബൽറാമും ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരുന്നു,
Source link