രന്യയുടെ സ്വർണക്കടത്ത് രണ്ടാനച്ഛൻ അറിഞ്ഞ്; ഡിജിപി രാമചന്ദ്ര റാവുവിനെതിരെ കണ്ടെത്തലുമായി അന്വേഷണ സമിതി

ബെംഗളൂരു ∙ നടി രന്യ റാവു രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിന്റെ അറിവോടെയാണ് ബെംഗളൂരു വിമാനത്താവളത്തിലെ പരിശോധന മറികടന്നതെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായി സൂചന. റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കും. ദുബായിൽ നിന്ന് 12.56 കോടി രൂപ വിലയുള്ള 14.2 കിലോഗ്രാം സ്വർണവുമായി എത്തിയ രന്യയെ കഴിഞ്ഞ 3ന് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്ത കേസ് അഡിഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ മേൽനോട്ടത്തിലുള്ള സമിതിയാണ് അന്വേഷിച്ചത്.രാമചന്ദ്ര റാവുവിനെ കഴിഞ്ഞയാഴ്ച സമിതി ചോദ്യം ചെയ്തപ്പോൾ രന്യയുടെ സ്വർണക്കടത്തുമായി ബന്ധമില്ലെന്ന നിലപാടിൽ ഉറച്ചുനിന്നിരുന്നു. എന്നാൽ ഡിജിപിയുടെ നിർദേശപ്രകാരമാണ് രന്യയ്ക്ക് എസ്കോർട്ട് പോയതെന്ന് ഹെഡ്കോൺസ്റ്റബിൾ ബസവരാജ് മൊഴി നൽകിയിരുന്നു. പൊലീസ് ഹൗസിങ് കോർപറേഷൻ എംഡിയുടെ ചുമതലയിൽ നിന്നു മാറ്റിനിർത്തിയ രാമചന്ദ്രറാവു 15 മുതൽ നിർബന്ധിത അവധിയിലാണ്.ഇതിനിടെ രന്യയുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട പ്രത്യേക കോടതി നാളെ വിധി പറയും. രന്യയ്ക്ക് ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കുമെന്ന് റവന്യു ഇന്റലിജൻസ് വാദിച്ചു. കസ്റ്റംസ് നിയമപ്രകാരം ജുഡീഷ്യൽ അന്വേഷണം വേണ്ട കേസാണിതെന്നും അവർ കോടതിയെ ധരിപ്പിച്ചു.
Source link