താങ്ങാവാൻ കോൺഗ്രസ്: യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശമാരുടെ വേതനം വർധിപ്പിക്കും; കൂടിയാലോചന

കോട്ടയം ∙ ആശാ വർക്കർമാരുടെ സമരം തുടരവെ സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിൽ ആശാ വർക്കർമാരുടെ വേതനം കൂട്ടാൻ ആലോചന. ഇതു സംബന്ധിച്ച നിയമവശങ്ങൾ പരിശോധിക്കാൻ പോഷകസംഘടനയായ രാജീവ് ഗാന്ധി പഞ്ചായത്തിരാജിനെ കെപിസിസി ചുമതലപ്പെടുത്തി. റിപ്പോർട്ട് വൈകാതെ കൈമാറുമെന്നാണ് വിവരം. ഇക്കാര്യം കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മനോരമ ഓൺലൈനോട് സ്ഥിരീകരിച്ചു. തനതുഫണ്ടിൽനിന്നു തന്നെ പണം കണ്ടെത്താനാണ് നീക്കം. 7,000 രൂപയാണ് സർക്കാർ ഓണറേറിയം. ഇതിനു പുറമെ പഞ്ചായത്തിന്റെ വിഹിതമായി 2,000 രൂപ വരെ നൽകിയേക്കും. ഇൻഷുറൻസ് ഏർപ്പെടുത്താനും 2 ജോടി യൂണിഫോം നൽകാനും തുക ചെലവഴിക്കണമെന്ന് അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്. ആശാ വർക്കർമാർ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിഷേധിക്കാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു. നിയമവശം ഞങ്ങൾ പരിശോധിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടിൽ നിന്നും ഇതിനുള്ള പണം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. പാർട്ടി ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളുമായി സംസാരിക്കാൻ ഡിസിസികളെയും രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടനയേയും ചുമതലപ്പെടുത്തിയെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം. ലിജു പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ സാമ്പത്തികസ്ഥിതി പരിശോധിക്കുകയാണ്. ഒരു കൂടിയാലോചന വൈകാതെയുണ്ടാകും. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിച്ച ശേഷമാകും അന്തിമ തീരുമാനം. യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ യുഡിഎഫിലെ കക്ഷികളുമായി പ്രതിപക്ഷ നേതാവ് സംസാരിക്കും. നാളെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുമെന്നും ലിജു പറഞ്ഞു.
Source link