LATEST NEWS

ലഹരിയെ ചെറുക്കാൻ ജനകീയ ക്യാംപെയിനുമായി സർക്കാർ; വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപരേഖ തയാറാക്കും


തിരുവനന്തപുരം∙ ലഹരിക്കെതിരെ ജനങ്ങൾ‍ക്കൊപ്പം ചേർന്നു പോരാടാന്‍ സംസ്ഥാന സർക്കാർ. വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ജനങ്ങളെയും ഏകോപിപ്പിച്ചുള്ള ക്യാംപെയിനു സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള ക്യാംപെയിനുകളെല്ലാം സംയോജിപ്പിച്ച് ഏപ്രിൽ മുതൽ വിപുലമായ ലഹരി വിരുദ്ധ ക്യാംപെയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.  ലഹരിക്കെതിരായ ക്യാംപെയിനിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ മാസം 30 ന് വിദഗ്ധരുടെയും വിദ്യാര്‍ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയാറാക്കും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയാറാക്കാനായി വിവിധ വകുപ്പുകള്‍ ചേര്‍ന്നു സമിതി രൂപീകരിക്കും. ലഹരിവിരുദ്ധ ബോധവത്കരണം എല്‍.പി. ക്ലാസുകള്‍ മുതല്‍ ആരംഭിക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. കായിക രംഗത്തേക്ക് കുട്ടികളെ ആകർഷിക്കാനായി കൂടുതൽ പരിപാടികൾ സംഘടിപ്പിക്കണം. പൊതു ഇടങ്ങളും ഹോസ്റ്റലുകളും  ലഹരിമുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം.പൊലീസിന്റെയും എക്‌സൈസിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണം.  പരിശോധന കര്‍ശനമാക്കണം.  ലഹരിവില്‍പ്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടി തദ്ദേശസ്വയംഭരണ വകുപ്പ് കൈക്കൊള്ളണം. മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങണം. സ്‌നിഫര്‍ ഡോഗ്‌ സാന്നിധ്യം വര്‍ദ്ധിപ്പിക്കണം. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്കു നീങ്ങണം. ഓൺലൈൻ ലഹരി വ്യാപാരം തടയാനുള്ള നടപടികൾ ശക്തമാക്കും. എയർപോർട്ട്,  റെയിൽവേ, തുറമുഖം, അതിർത്തി എന്നിവിടങ്ങളിലൈ പൊലീസ് പരിശോധന ശക്തമാക്കണം. കൊറിയറുകള്‍, പാഴ്‌സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക്  കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button