ആ ചാക്കിൽ 40 ലക്ഷമില്ല; മോഷ്ടിച്ചത് ‘കാലി’ പെട്ടി: ഭാര്യാപിതാവിനെ കബളിപ്പിക്കാൻ റഹീസിന്റെ ക്വട്ടേഷൻ നാടകം


കോഴിക്കോട് ∙ മാവൂർ പൂവാട്ടുപറമ്പില്‍ നിർത്തിയിട്ട കാറിൽനിന്ന് പണം കവർന്ന സംഭവം വ്യാജമെന്ന് പൊലീസ്. ബുധനാഴ്ചയാണ് സ്വകാര്യ ആശുപത്രിയുടെ പാര്‍ക്കിങ്ങിൽ നിര്‍ത്തിയിട്ടിരുന്ന കാറില്‍നിന്ന് 40.25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി ലഭിച്ചത്. ആനക്കുഴിക്കര മാരിക്കോളനി നിലം റഹീസാണ് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെ റഹീസ് ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.കാറിന്റെ ഗ്ലാസ് തകര്‍ത്താണ് പണം കവര്‍ന്നതെന്നായിരുന്നു പരാതി. ഡിക്കിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ച 40 ലക്ഷം രൂപയും ബോണറ്റില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും നഷ്ടപ്പെട്ടതായാണ് പരാതിയിലുണ്ടായിരുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ റഹീസിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. റഹീസിന്റെ മറുപടിയിൽ സംശയം തോന്നിയ പൊലീസ് പണത്തിന്റെ ഉറവിടം സംബന്ധിച്ച് ചോദിച്ചെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. ബൈക്കിൽ എത്തിയ രണ്ടു പേര്‍ ചാക്കുകെട്ടുമായി പോകുന്ന സിസിടിവിദൃശ്യം അന്വേഷണത്തിനിടെ ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റഹീസിനുള്‍പ്പെടെ കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് വ്യക്തമായത്. ബൈക്കിലെത്തിയവർ മോഷ്ടിച്ചത് കാലി പെട്ടിയാണെന്നും പൊലീസ് കണ്ടെത്തി. ഭാര്യാ പിതാവും ചില സുഹൃത്തുക്കളും നല്‍കിയ തുകയാണ് ഇതെന്ന് റഹീസ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. ഭാര്യാ പിതാവ് ഏൽപ്പിച്ച തുക മടക്കി നൽകാതിരിക്കാനാണ് റഹീസ് കവർച്ചാ നാടകം കളിച്ചതെന്നാണ് പൊലീസ് നിഗമനം. മോഷണം അഭിനയിക്കാൻ 90,000 രൂപ ക്വട്ടേഷൻ തുകയായി സംഘാംഗങ്ങളായ ജംഷീദ്, സാജിദ് എന്നിവർക്കു നൽകിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.


Source link

Exit mobile version