ഇടിമിന്നലോടെ ഇടത്തരം മഴ; സംസ്ഥാനത്ത് 3 ജില്ലകളിൽ യെലോ അലർട്ട്, ജാഗ്രത നിർദേശം

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.ഇന്നലെ കനത്ത കാറ്റിലും വേനൽമഴയിലും കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശം സംഭവിച്ചു. പോസ്റ്റുകൾ ഒടിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. പലയിടങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല. മരം കടപുഴകി പ്രധാന റോഡുകളിൽ ഗതാഗത തടസ്സമുണ്ടായി. 10 വീടുകൾക്ക് നാശമുണ്ട്. കോട്ടയം തുരുത്തേൽപാലം ജംക്ഷനു സമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിനോടു ചേർന്നുള്ള തണൽമരവും തൊട്ടടുത്ത വീട്ടിലെ ചാമ്പ മരവും റോഡിലേക്ക് കടപുഴകിവീണ് ഭാരത് ആശുപത്രിയിലെ നഴ്സിനു പരുക്കേറ്റു. മാങ്ങാനത്ത് വാടകയ്ക്ക് താമസിക്കുന്ന കോയിക്കൽ പാർവതിക്കാണു പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈസ്റ്റ് വൈദ്യുതി സെക്‌ഷൻ പരിധിയിൽ മരം വീണ് 9 പോസ്റ്റുകൾ ഒടിഞ്ഞു. കഞ്ഞിക്കുഴി, ഈരയിൽക്കടവ്, ഇറഞ്ഞാൽ, പുത്തേട്ട്, പുളിക്കച്ചിറ–റബർബോർഡ് ഭാഗം, കൊശമറ്റം കവലയ്ക്കു സമീപം എന്നിവിടങ്ങളിലാണ് 11 കെവി പോസ്റ്റുകൾ ഒടിഞ്ഞത്. ഈ ഭാഗങ്ങളിൽ വൈദ്യുതക്കമ്പികൾ പൊട്ടിവീണു. വൈദ്യുതി മുടങ്ങി. വിവിധ ഇടങ്ങളിൽ പരസ്യ ബോർഡുകളും നിലംപതിച്ചു.
Source link