തെളിവെടുപ്പിനിടെ ബീയർ കുപ്പികൊണ്ട് ആക്രമിച്ചു; മലയാളി യുവാവിനെ വെടിവച്ച് പിടിച്ച് ബെംഗളൂരു പൊലീസ്

ബെംഗളൂരു ∙ മൈസൂരുവിൽ തട്ടിപ്പുകേസിന്റെ തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച മലയാളിയെ കാൽമുട്ടിനു താഴെ വെടിവച്ച് പിടികൂടി. ആലപ്പുഴ കരുവാറ്റ സ്വദേശി ആദർശ് (മുരുകൻ–26) ആണ് പിടിയിലായത്. എസ്ഐ പ്രകാശ്, കോൺസ്റ്റബിൾ ഹരീഷ് എന്നിവർക്ക് ആദർശിന്റെ ആക്രമണത്തിൽ പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഗോപാലപുരയിലാണ് സംഭവം. തട്ടിയെടുത്ത കാർ ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുന്നതിനിടെ, ആദർശ് റോഡരികിൽ കിടന്ന ബീയർ കുപ്പികൊണ്ട് ആക്രമിക്കുകയായിരുന്നു. ഓടുന്നതിനിടെയാണ് സിഐ ശിവഞ്ജന ഷെട്ടി ഇയാളുടെ കാൽമുട്ടിനു താഴെ വെടിവച്ചത്. 3 പേരെയും മൈസൂരു കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജനുവരി 20ന് കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്റഫ്, സൂഫി എന്നിവർ സഞ്ചരിച്ച കാർ ആക്രമിച്ച് 1.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ആദർശ്. കരുവാറ്റ സ്വദേശികളായ വിജേഷ്, ശ്രീജിത്ത് എന്നിവരെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു. മുഖംമൂടി ധരിച്ചെത്തിയ സംഘം പണം തട്ടിയെടുത്ത ശേഷം കാറുമായി കടന്നുകളഞ്ഞെങ്കിലും 4 കിലോമീറ്റർ അകലെ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി.
Source link