‘ഫഡ്നാവിസിന്റെയും ഔറംഗസേബിന്റെയും ഭരണം സമാനം’: വിവാദ ഉപമയുമായി വീണ്ടും സപ്കൽ

മുംബൈ ∙ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും മുഗൾ ചക്രവർത്തി ഔറംഗസേബിന്റെയും ഭരണം സമാനമാണെന്ന വാദം ആവർത്തിച്ച് എംപിസിസി അധ്യക്ഷൻ ഹർഷ്‌വർധൻ സപ്കൽ. ഇതേ പ്രസ്താവനയുടെ പേരിൽ നേരത്തെ സപ്കൽ വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയെ അപമാനിച്ചതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നും സപ്കൽ മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ അടക്കം കോലാഹലങ്ങളുണ്ടായി. സംസ്ഥാനത്ത് ഒരു മുഴുസമയ ആഭ്യന്തര മന്ത്രിയെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ബീഡിൽ നടന്ന കൊലപാതകം, പർഭണിയിലെ കലാപം, പുണെയിലെ പീഡനം തുടങ്ങിയവ തുടർക്കഥയാകുന്നു. അനിഷ്ട സംഭവങ്ങളെ തടുക്കാൻ പൊലീസിന് കഴിയുന്നില്ല. സംസ്ഥാനം ഫഡ്നാവിസിന് കീഴിൽ ‘തുഗ്ലക്ക്’ ഭരണത്തിലാണ്’’– സപ്കൽ ആരോപിച്ചു.അതേസമയം, ഔറംഗസേബിന്റെ സ്മാരകത്തെച്ചൊല്ലി നാഗ്പുരിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. ഗരീബ്‌നവാസ് സ്വദേശിയായ ഇർഫാൻ അൻസാരിയാണ് (40) ഇന്ദിരാഗാന്ധി സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. നാഗ്പുർ റെയിൽവേ സ്റ്റേഷനിലേക്കു പോകുന്നതിനിടെയാണ് ഇയാൾ ക്രൂരമായി ആക്രമിക്കപ്പെട്ടത്. വിശദ അന്വേഷണം വേണമെന്ന് അൻസാരിയുടെ കുടുംബം ആവശ്യപ്പെട്ടു. ചികിത്സയിൽ കഴിയുന്ന മറ്റൊരാൾ ആരോഗ്യം വീണ്ടെടുക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.സംഘർഷത്തിന്റെ ഭാഗമായുണ്ടായ നഷ്ടങ്ങളുടെ ചെലവ്, വസ്തുവകകൾ വിറ്റിട്ടാണെങ്കിലും അക്രമികളിൽനിന്ന് ഈടാക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ആവശ്യമെങ്കിൽ ബുൾഡോസറുകൾ ഉപയോഗിക്കുമെന്നും മുന്നറിയിപ്പു നൽകി. ‘‘നാഗ്പുരിലുണ്ടായ സംഘർഷാവസ്ഥകൾ വിശദമായി അവലോകനം ചെയ്തു. നൂറിലേറെ പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ നടക്കും. ആക്രമണത്തിന് നേതൃത്വം നൽകിയവരും അവരെ സഹായിച്ചവരും പിടിയിലാകും. നാശനഷ്ടങ്ങളുടെ ചെലവ് അക്രമികളിൽനിന്ന് ഈടാക്കും. പണം അടച്ചില്ലെങ്കിൽ അവരുടെ വസ്തുവകകൾ വിറ്റിട്ടാണെങ്കിലും കണ്ടെത്തും. വീടും മറ്റും പൊളിച്ചുനീക്കാൻ ആവശ്യമെങ്കിൽ ബുൾഡോസറുകൾ ഉപയോഗിക്കും’’– ഫഡ്നാവിസ് പറഞ്ഞു.
Source link