‘സമരം ചെയ്യുന്നത് 1.3% ആശാ പ്രവർത്തകർ, ശാഠ്യവും രാഷ്ട്രീയവും; പിടിവാശി ഉപേക്ഷിച്ചാൽ പരിഹാരം’

തിരുവനന്തപുരം ∙ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാർ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം ഉണ്ടാകാത്തതിനു കാരണം സമരരംഗത്തുള്ളവര്‍ നിര്‍ബന്ധബുദ്ധിയും ശാഠ്യവും പിടിച്ചതിനാലെന്നു മന്ത്രി എം.ബി.രാജേഷ്. ആശാ വര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം ഉന്നയിച്ച സബ്മിഷനു സഭയിൽ മറുപടി പറയുകയായിരുന്നു മന്ത്രി.സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പിടിവാശിയല്ല ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. സമരക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുളള പിടിവാശി ഉപേക്ഷിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും. സര്‍ക്കാരിന് ആശമാരുടെ പ്രശ്‌നത്തോട് അനുഭാവപൂര്‍വമായ നിലപാടാണുള്ളത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ആശമാര്‍ക്ക് 1000 രൂപയായിരുന്നു ഓണറേറിയം. അത് 2023 ഡിസംബറില്‍ 7000 ആക്കി വര്‍ധിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ കൊടുത്ത മറുപടി കേരളത്തില്‍ 6000 രൂപയാണ് ഓണറേറിയം എന്നാണ്. രാഷ്ട്രീയലക്ഷ്യം വച്ചുള്ള മറുപടിയാണിത്.ആശമാര്‍ക്കു നിശ്ചയമായും കിട്ടുന്ന 10,000 രൂപയില്‍ 8200 രൂപയും നല്‍കുന്നത് സംസ്ഥാനമാണ്. ബാക്കി കൊടുക്കുന്ന തുകയില്‍ പോലും കേന്ദ്രം കുടിശിക വരുത്തുകയാണ്. എന്നിട്ടും സംസ്ഥാനത്തിന് എതിരെയാണു സമരം. ആശമാരെ അടിസ്ഥാന ആരോഗ്യപ്രവര്‍ത്തകരായി അംഗീകരിക്കണമെന്നാണ് ഐഎന്‍ടിയുസി ഉള്‍പ്പെടെയുള്ള എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും ആവശ്യം. അതേസമയം ആശമാര്‍ വനിതാ സന്നദ്ധപ്രവര്‍ത്തകര്‍ ആണെന്ന മാനദണ്ഡം മാറ്റാന്‍ കഴിയില്ലെന്നാണു കേന്ദ്രം പറയുന്നത്. തൊഴിലാളികള്‍ ആയി അംഗീകരിച്ചാല്‍ ശമ്പളവും പെന്‍ഷനും നല്‍കേണ്ടിവരും. അതൊഴിവാക്കാനാണ് കേന്ദ്രം മാനദണ്ഡം വച്ചിരിക്കുന്നത്.
Source link