‘യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയായി, കൂടെ പോകില്ലെന്ന് അന്ന് തീർത്തു പറഞ്ഞു’

താമരശ്ശേരി (കോഴിക്കോട്) ∙ ഈങ്ങാപ്പുഴയിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് യാസിറിന്റെ പക്കൽനിന്നു രണ്ടു കത്തികൾ കണ്ടെത്തി. കൈതപ്പൊയിൽ അങ്ങാടിയിൽനിന്നു വാങ്ങിയ പുതിയ സ്റ്റീൽ കത്തിയും മറ്റൊരു ചെറിയ കത്തിയുമാണ് അന്വേഷണസംഘം കണ്ടെടുത്തത്. കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് പാർക്കിങ് ഗ്രൗണ്ടിൽവച്ച് കസ്റ്റഡിയിൽ എടുക്കുന്നതിനിടെയാണ് യാസിറിന്റെ പക്കൽനിന്ന് ആയുധങ്ങൾ പിടിച്ചെടുത്ത്. ഇവ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.ഷിബിലയ്ക്ക് 11 കുത്തുകൾ ഏറ്റിരുന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മുറിവുകളിൽ ചിലത് ചെറിയതരം കത്തിപോലുള്ള ആയുധമുപയോഗിച്ച് കുത്തിയ തരത്തിലുള്ളവയായിരുന്നു. മൂർച്ചയുള്ള ഒന്നിലേറെ ആയുധങ്ങൾ കൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. രണ്ടു കത്തികളും പൊലീസ് കോടതിയിൽ ഹാജരാക്കും. യാസിറിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷയും ഇന്നു നൽകിയേക്കും.യാസിറിന്റെ ലൈംഗിക വൈകൃതത്തിനും ഷിബില ഇരയാകേണ്ടി വന്നതായും വിവരമുണ്ട്. മുൻപ് ഷിബില നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിബിലയേയും യാസിറിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഷിബിലയെ കൂടെ കൊണ്ടുപോകണമെന്നാണ് യാസിർ ആവശ്യപ്പെട്ടത്. എന്നാൽ യാസിറിന്റെ കൂടെ പോകാനികില്ലെന്ന് ഷിബില തീർത്തു പറഞ്ഞു. സ്റ്റേഷനിൽ നിന്നിറങ്ങിയ ശേഷമാണ് ഷിബില കൂടെയുണ്ടായിരുന്ന സാമൂഹിക പ്രവർത്തകയോട് ലൈംഗിക വൈകൃതത്തിനും ഇരയാകേണ്ടി വരുന്ന കാര്യം വെളിപ്പെടുത്തിയത്. തങ്ങാനാകുന്നതിനും അപ്പുറമാണിതെന്നും ഷിബില പറഞ്ഞിരുന്നു.
Source link