25 ദിവസത്തിനുള്ളിൽ പരിശോധിച്ചത് അഞ്ച് ലക്ഷത്തോളം പേരെ, 85 പേർക്ക് കാൻസർ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദംഅകറ്റാം അർബുദം’ ജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ 5 ലക്ഷത്തോളം പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. സംസ്ഥാനത്തെ 1449 ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 26,041 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനകൾക്കായി റഫർ ചെയ്തു. മാർച്ച് 8 വരെ വനിതകൾക്ക് മാത്രമുള്ള പ്രത്യേക സ്‌ക്രീനിംഗ് ആണ്. ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാൽ സ്ത്രീകൾക്ക് കാൻസർ സ്‌ക്രീനിംഗ് നടത്താവുന്നതാണ്. എല്ലാ സ്ത്രീകളും സ്‌ക്രീനിംഗിൽ പങ്കെടുത്ത് കാൻസർ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
4,47,229 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടോയെന്നറിയാൻ സ്‌ക്രീനിംഗ് നടത്തി. അതിൽ 14,095 പേരെ (3 ശതമാനം) സ്തനാർബുദം സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. 3,31,888 പേരെ ഗർഭാശയഗളാർബുദത്തിന് സ്‌ക്രീൻ ചെയ്തതിൽ 12,659 പേരെ (4 ശതമാനം) തുടർ പരിശോധനയ്ക്കായും 2,58,346 പേരെ വായിലെ കാൻസറിന് സ്‌ക്രീൻ ചെയ്തതിൽ 1,434 പേരെ (1 ശതമാനം) തുടർ പരിശോധനയ്ക്കായും റഫർ ചെയ്തു. ഈ ക്യാമ്പയിനിലൂടെ നിലവിൽ 85 പേർക്ക് കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തിൽ തന്നെ കാൻസർ കണ്ടുപിടിക്കാനായതിനാൽ ചികിത്സിച്ച് വേഗം ഭേദമാക്കാൻ സാധിക്കും.
ക്യാമ്പയിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദം, ഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർപരിചരണവും ലഭ്യമാക്കുന്നതാണ്. ബിപിഎൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎൽ വിഭാഗക്കാർക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ, സെക്രട്ടറിയേറ്റ് ജീവനക്കാർ, ടെക്‌നോപാർക്ക് ജീവനക്കാർ തുടങ്ങിയവർക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു. അതിലെല്ലാം ബഹുഭൂരിപക്ഷം പേരും പങ്കെടുത്തു. സ്വകാര്യ ആശുപത്രി, സ്വകാര്യ ലാബുകൾ എന്നിവരും സഹകരിക്കുന്നുണ്ട്. പല കാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും. അതിനാൽ എത്രയും വേഗം സ്‌ക്രീനിംഗ് നടത്തേണ്ടതാണെന്നും മന്ത്രി അറിയിച്ചു.
Source link