ഗാസ ആക്രമണം യുഎസുമായി സഹകരിച്ച്; ട്രംപിന് നന്ദിപറഞ്ഞ് ഇസ്രയേല്‍, കീഴടങ്ങാന്‍ സമ്മര്‍ദമെന്ന് ഹമാസ്

ജറുസലേം: ജനുവരി 19-ന് വെടിനിര്‍ത്തല്‍ നിലവില്‍വന്നശേഷം ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണ് ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായത്. യുഎസുമായി പൂര്‍ണമായി സഹകരിച്ചാണ് ആക്രമണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിന്റെ വക്താവ് ഡേവിഡ് മെന്‍സെര്‍ പറഞ്ഞു. ഇസ്രയേലിനു നല്‍കുന്ന പിന്തുണയ്ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദിപറഞ്ഞെന്നും അദ്ദേഹം അറിയിച്ചു.ബന്ദികളുടെ മോചനം സാധ്യമാക്കാന്‍ ഇസ്രയേലിന്റെ പക്കല്‍ ആക്രമണമേ വഴിയുണ്ടായിരുന്നുള്ളൂവെന്ന് വിദേശകാര്യമന്ത്രി ഗിദയോന്‍ സാര്‍ പറഞ്ഞു. കീഴടങ്ങാന്‍ തങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്താനുള്ള ശ്രമമാണിതെന്ന് ഹമാസ് പ്രതികരിച്ചു. ഹമാസിന്റെ പ്രത്യാക്രമണമുണ്ടായാല്‍ നാട്ടുകാരെ പാര്‍പ്പിക്കാന്‍ ഇസ്രയേല്‍ ടെല്‍ അവീവില്‍ അഭയകേന്ദ്രങ്ങളൊരുക്കി. വ്യോമാക്രമണത്തില്‍ ഹമാസിന്റെ രാഷ്ട്രീയകാര്യ ഓഫീസിലെ ഉന്നതന്‍ മുഹമ്മദ് അല്‍ ജമാസിയും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ഗാസയിലെ മറ്റൊരു സായുധസംഘമായ ഇസ്ലാമിക് ജിഹാദിന്റെ വക്താവ് നജി അബു സൈഫും ഭാര്യയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
Source link