നാടൻ പേരിൽ മാത്രം, ആ ശീലം നിർത്തിയില്ലെങ്കിൽ മലയാളികൾക്ക് ‘പണി’ കിട്ടും: ചൂഷണത്തിന് ഇരയാവുന്നവർ നിരവധി

വർക്കല: വഴിയോരക്കച്ചവടം വർക്കലയിലും സമീപ ടൗൺ പ്രദേശങ്ങളിലും തഴച്ചുവളരുന്നു. ലൈസൻസോ വാടകയോ വൈദ്യുതിയോ മറ്റ് അനുബന്ധ ചട്ടങ്ങളോ പാലിക്കാതെ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ എന്ന വ്യത്യാസമില്ലാതെ വഴിയോരക്കച്ചവടം പൊടിപൊടിക്കുമ്പോൾ ചെറുകിട വ്യാപാരികൾക്ക് കച്ചവടം അവസാനിപ്പിക്കേണ്ട സാഹചര്യമാണെന്ന് വ്യാപാരികൾ പറയുന്നു.
ഇന്ന് ഒട്ടുമിക്ക വഴിയോരക്കച്ചവടങ്ങളും പ്രവർത്തിക്കുന്നത് കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാണ്. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾ തെരുവ് വ്യാപാരത്തിനെത്തുമ്പോൾ ഗുണമേന്മയോ നിലവാരമോ ഒന്നും തന്നെ പരിശോധനയ്ക്ക് വിധേയമാകുന്നില്ല. അക്ഷരാർത്ഥത്തിൽ ജനങ്ങൾ ചൂഷണത്തിന് ഇരയാവുകയാണ്. നാടൻ പച്ചക്കറികളെന്ന പേരിൽ തെരുവുകളിൽ വില്പന നടത്തുന്നവ അന്യസംസ്ഥാനങ്ങളിൽ നിന്നും വീര്യമേറിയ കീടനാശിനികൾ ഉപയോഗിച്ച് കൃഷി ചെയ്തെടുത്തവയാണ്.
ഈ വസ്തുത പലപ്പോഴും അധികാരികളും പൊതുജനങ്ങളും വിസ്മരിക്കുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവൃത്തിക്കുന്ന തട്ടുകടകളിൽ മതിയായ പരിശോധനയുണ്ടാകുന്നില്ല. തട്ടുകടകളിൽ തിരക്കേറുമ്പോൾ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും അനുശാസിക്കുന്ന നിബന്ധനകൾ പാലിച്ചു പ്രവർത്തിക്കുന്ന ഭക്ഷണശാലകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. റോഡരികിൽ കയർ വലിച്ചു കെട്ടിയുള്ള വസ്ത്രവ്യാപാരവും ഇന്ന് പതിവ് കാഴ്ചയാണ്. ലോഡുകണക്കിന് പഴകിയ വസ്ത്രങ്ങളാണ് തെരുവോരങ്ങളിൽ വില്പനയ്ക്കെത്തിക്കുന്നത്. മത്സ്യമാർക്കറ്റുകളിൽ നിന്നുപോലും വ്യാപാരം റോഡുകളിലേക്ക് മാറിയിട്ടുണ്ട്. വഴിയോരക്കച്ചവടത്തിനുള്ള സാധനങ്ങളും ഇവ വിൽക്കാനുള്ള തൊഴിലാളിയെയും ഓരോ ജംഗ്ഷനുകളിലും ഇറക്കി പോകുന്ന പിക്അപ്പ് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനോ തടയുന്നതിനോ നടപടികളില്ല.
മാളുകളുടെ കടന്നുകയറ്റം
മാളുകളുടെ കടന്നുകയറ്റവും വ്യാപാരികൾക്ക് ഭീഷണിയാകുന്നു. വൻകിട കുത്തകകൾ ഓരോ പഞ്ചായത്തടിസ്ഥാനത്തിൽ മാളുകൾ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ട്. പത്ത്ലക്ഷത്തിലധികം കച്ചവടക്കാർ ഉൾക്കൊള്ളുന്നതാണ് കേരളത്തിലെ വ്യാപാരി വ്യവസായി സമൂഹം. വികസനത്തിന്റെ മേന്മ പറഞ്ഞുകൊണ്ടുള്ള ഇത്തരം സ്ഥാപനങ്ങൾ ചെറുകിട വ്യാപാരികളെ തകർക്കുന്നു.
തൊഴിൽകരം വർദ്ധിപ്പിച്ചു
തൊഴിൽകരം വർദ്ധിപ്പിച്ച സർക്കാർ നടപടി ചെറുകിട വ്യാപാരികളെ ദോഷമായി ബാധിച്ചിട്ടുണ്ട്. ഓരോ തൊഴിലാളിക്കായും ക്ഷേമനിധി ബോർഡിൽ വ്യാപാരി പണമടയ്ക്കുന്നു. മുൻവർഷം 300 രൂപ തൊഴിൽ കരമായി നൽകിയിരുന്നത് 600 രൂപയായി വർദ്ധിപ്പിച്ചു. എന്നാൽ 1000 രൂപയും 1250 രൂപയും സ്ലാബുകൾക്ക് വർദ്ധനയില്ല.
പ്രതിസന്ധികളും പ്രശ്നങ്ങളും
കച്ചവടസ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധികളും പ്രശ്നങ്ങളും ഏറെയാണ്.കെ-സ്മാർട്ടിന്റെ പേരിൽ വർഷങ്ങളായി ലൈസൻസോടുകൂടി വ്യാപാരം ചെയ്യുന്നവർക്കുപോലും ലൈസൻസ് പുതുക്കി നൽകാത്ത നിലപാടിൽ മാറ്റമുണ്ടാകണമെന്നും പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ പേരിൽ ചെറുകിട വ്യാപാരികളെ പീഡിപ്പിക്കുന്ന അവസ്ഥ മാറണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.
Source link