‘അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കണം’: ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ലെന്ന് കെ.രാധാകൃഷ്ണൻ


ന്യൂഡൽഹി ∙ കരുവന്നൂർ കേസിൽ കെ.രാധാകൃഷ്ണൻ എംപി ഇന്ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിനു സാവകാശം തേടാനാണ് തീരുമാനം. അമ്മയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടതിനാലാണ് ഹാജരാകാത്തത്. വൈകിട്ട് അഞ്ചിന് ഡൽഹിയിൽ ഇ.ഡി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരാകാനായിരുന്നു നിർദേശം. കഴിഞ്ഞ ദിവസം ഇമെയിൽ മുഖേനയാണ് ഇ.ഡി അദ്ദേഹത്തിന് രണ്ടാമത്തെ സമൻസ് അയച്ചത്. ലോക്സഭ സമ്മേളനത്തിലായതിനാൽ ആദ്യ സമൻസ് വൈകിയാണ് ലഭിച്ചത്. ഇതിന് നൽകിയ മറുപടിയിൽ ലോക്സഭ സമ്മേളനം കഴിഞ്ഞ ശേഷം ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന് എംപി അറിയിച്ചു. എന്നാല്‍ ഈ മാസം കേസിൽ അന്തിമ കുറ്റപത്രം നൽകേണ്ടതിനാൽ ഇളവ് നൽകാനാകില്ലെന്ന നിലപാടാണ് ഇ.ഡി സ്വീകരിച്ചത്. കരുവന്നൂരില്‍ തട്ടിയെടുത്ത പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്‍. കൃത്യമായ രേഖകളില്ലാതെ ബെനാമി വായ്പകൾ നൽകി സഹകരണബാങ്കിന്റെ പണം തട്ടിയെടുത്തെന്നാണു കേസ്. കേസിൽ ഇതുവരെ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി. പൊലീസ് റജിസ്റ്റർ ചെയ്ത 16 കേസുകൾ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇ.ഡി നടപടിയെടുത്തത്.


Source link

Exit mobile version