‘അവകാശങ്ങള്‍ നേടിയെടുക്കാതെ അനന്തപുരി വിടില്ല’; സെക്രട്ടേറിയറ്റ് വളഞ്ഞ് ആശമാർ, പൊരിവെയിലിലും പോരാട്ടം

തിരുവനന്തപുരം ∙ നിരാശപ്പെടാനില്ലെന്ന മുന്നറിയിപ്പോടെ ആയിരക്കണക്കിന് ആശമാര്‍ ഭരണസിരാകേന്ദ്രം വളഞ്ഞു. അവകാശങ്ങള്‍ നേടിയെടുക്കാതെ അനന്തപുരി വിടില്ലെന്നതുള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മുഴങ്ങി. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനു കാരണം ആശമാരല്ലെന്നും ഭരണാധികാരികളുടെ ധൂര്‍ത്താണെന്നും സമരക്കാര്‍ ആരോപിച്ചു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ.കെ. രമ, ബാബു ദിവാകരന്‍ തുടങ്ങിയവരടക്കം ഒട്ടേറെ നേതാക്കളെത്തി. പ്രകടനത്തിനൊടുവില്‍ ആശമാര്‍ സെക്രട്ടേറിയറ്റിനു മുന്നിലെ റോഡില്‍ പൊരിവെയിലില്‍ കിടന്നു പ്രതിഷേധിച്ചു. ആശമാരുടെ സമരവേദിക്കു സമീപം അങ്കനവാടി ജീവനക്കാര്‍ കൂടി സമരം ആരംഭിച്ചതോടെ ആയിരക്കണക്കിനു സ്ത്രീകളുടെ പ്രതിഷേധചൂടിലായി സെക്രട്ടേറിയറ്റു പരിസരം.സെക്രട്ടേറിയേറ്റ് പരിസരം പൊലീസ് അടച്ചു പൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ഒമ്പതരയോടെയാണ് സമരഗേറ്റിന് മുന്നിൽ ആശമാർ സംഘടിച്ചത്. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി ഉപരോധത്തിൽ പങ്കാളികളാകുന്നുണ്ട്. 36 ദിവസമായ സമരം ഒത്തുതീർപ്പാക്കാൻ, സർക്കാർ ചർച്ചയ്ക്ക് മുൻകൈ എടുക്കാത്ത പശ്ചാത്തലത്തിലാണ് നിയമലംഘന സമരത്തിലേക്ക് ആശമാർ കടന്നത്.
Source link