എമ്പുരാൻ–മനോരമ ഓൺലൈൻ ലഹരി വിരുദ്ധ ക്യാംപെയ്ന് കോഴിക്കോട് മികച്ച പ്രതികരണം

എത്ര കുറഞ്ഞ അളവിൽ ലഹരി മരുന്ന് ഉപയോഗിച്ചാലും അപകടമാണെന്ന് കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം അസോസിയേറ്റ് പ്രഫസർ വർഷ വിദ്യധരനും എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നോർത്ത് സോൺ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ സി.ശരത് ബാബുവും. എമ്പുരാന്‍ സിനിമ റിലീസിനോട് അനുബന്ധിച്ച് മനോരമ ഒാൺലൈനും ജെയിൻ യൂണിവേഴ്സിറ്റിയും ജോയ് ആലുക്കാസും ചേർന്ന് ലഹരിക്കെതിരെ ഒരുമിക്കാം ക്യാംപെയ്ന്റെ ഭാഗമായി നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ലഹരി ഉപയോഗിക്കുന്നതിൽ സിനിമ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ശരത് ബാബു പറഞ്ഞു. കുട്ടികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കേണ്ടി വരുമ്പോൾ വിഷമം തോന്നാറുണ്ട്. ലഹരി മരുന്ന് കടത്ത് ഏറ്റവും വലിയ ശിക്ഷ കിട്ടുന്ന കുറ്റകൃത്യമാണ്. കേരളത്തിലാണ് ലഹരിക്കെതിരായ നിയമം കൃത്യമായി നടപ്പാക്കുന്നത്. മറ്റു രാജ്യങ്ങൾ ഇന്ത്യയിൽ ലഹരി വസ്തുക്കൾ വിറ്റ് പണമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആൺകുട്ടികളെപ്പോലെ പെൺകുട്ടികളും ലഹരിക്കടിമകളാകുന്നുണ്ടെന്ന് ഡോ.വർഷ വിദ്യാധരൻ പറഞ്ഞു. മദ്യവും പുകയില ഉൽപ്പന്നങ്ങളും ഉപയോഗിച്ച് തുടങ്ങുന്നവരാണ് പിന്നീട് രാസലഹരി വസ്തുക്കളിലേക്ക് എത്തുന്നത്. രാസലഹരികൾ ശരീരത്തെ പെട്ടന്ന് നശിപ്പിക്കും. മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ നിരോധിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ലെന്നും അവർ വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ലഹരി ഉപയോഗിക്കണോ വേണ്ടയോ എന്നത് ഓരോ വ്യക്തിയുടേയും തീരുമാനമാണ്. മദ്യം ഒറ്റയടിക്ക് നിർത്തിയാൽ വ്യാജ മദ്യ ദുരന്തമുൾപ്പെടെ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞു.
Source link