CINEMA

അവസാനനിമിഷം ദുബായിൽ നിന്നും റഷ്യയിലേക്ക്; ‘ലൂസിഫർ’ ക്ലൈമാക്സിലെ റിയൽ ട്വിസ്റ്റ്


‘ലൂസിഫർ’ സിനിമയുടെ ക്‌ളൈമാക്‌സ് ലൊക്കേഷൻ അവസാന നിമിഷം മാറ്റേണ്ടി വന്നതിനെപ്പറ്റി പറഞ്ഞ് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ് സുകുമാരൻ. ദുബായിൽ ജെബല്‍ അലിയിലെ മനോഹരമായ ഒരു സ്വകാര്യ ചാർട്ടേഡ് ടെർമിനലിൽ ആയിരുന്നു ലൂസിഫറിന്റെ ക്‌ളൈമാക്‌സ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. ഷൂട്ടിങ്ങിനുള്ള അനുമതി ലഭിച്ചിരുന്നെങ്കിലും അവസാന നിമിഷം ദുബായ് ഫിലിം കമ്മിഷൻ അനുമതി  നിഷേധിക്കുകയായിരുന്നു. പിന്നീട് ഒരു സുഹൃത്തിന്റെ നിർദേശപ്രകാരമാണ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് ലൊക്കേഷൻ മാറ്റുന്നത്. ആന്റണി പെരുമ്പാവൂരും മോഹൻലാലും തന്നിൽ അർപ്പിച്ച വിശ്വാസമാണ് ‘ലൂസിഫർ’ നല്ല രീതിയിൽ പൂർത്തിയാക്കാൻ സഹായിച്ചതെന്നും അവരുടെ വിശ്വാസം എമ്പുരാനിലും നിലനിർത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നു എന്നും പൃഥ്വിരാജ് സുകുമാരൻ ഗലാട്ട പ്ലസിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.  ‘‘ലൂസിഫറിന്റെ ക്‌ളൈമാക്‌സ് ഷൂട്ട് ചെയ്യാനിരുന്നത് ദുബായിൽ ജെബല്‍ അലി എന്ന സ്ഥലത്തുള്ള ഒരു  സ്വകാര്യ ചാർട്ടേഡ് ടെർമിനലിൽ ആയിരുന്നു. ഏകദേശം 100-ലധികം സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളും ഉയർന്ന നിലവാരമുള്ള സ്വകാര്യ ജെറ്റുകളും എല്ലാം പാർക്ക് ചെയ്തിട്ടിരിക്കുന്ന മനോഹരമായ ഒരു ടെർമിനലാണ് അത്. അവിടെ സിനിമ ചിത്രീകരിക്കാൻ എനിക്ക് അനുമതി ലഭിച്ചതാണ്. നിർഭാഗ്യവശാൽ സ്ക്രിപ്റ്റ് വായിച്ചതിനു ശേഷം അവസാന നിമിഷം ദുബായ് ഫിലിം കമ്മിഷൻ അനുമതി നിഷേധിച്ചു.  കാരണം എന്താണെന്ന് ശരിക്ക് എനിക്കറിയില്ല, എന്തോ മയക്കുമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് എന്നാണ് അറിഞ്ഞത്. അതിനാൽ അവസാന നിമിഷം എനിക്ക് മറ്റൊരു ഓപ്ഷൻ നോക്കേണ്ടി വന്നു, ഇതിനകം തന്നെ ഞങ്ങൾ റിലീസ് തീയതി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.  അങ്ങനെ ആകെ ആശയക്കുഴപ്പത്തിൽ ഇരിക്കുമ്പോൾ എന്റെ ഒരു സുഹൃത്താണ് റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗ് നിർദ്ദേശിച്ചത്. എന്റെ സുഹൃത്തിനു അവിടെ കോൺസുലേറ്റിൽ ഒരു സുഹൃത്ത് ഉണ്ടെന്നും വേണ്ട സഹായങ്ങൾ ചെയ്തു തരാമെന്നു പറഞ്ഞു. മോഹൻലാൽ സാറിനെയും ആന്റണി പെരുമ്പാവൂരിനെയും ഉടനെ തന്നെ വിളിച്ചു, ‘ഞാൻ റഷ്യയിലേക്ക് പോകുന്നു,  48 മണിക്കൂറിനുള്ളിൽ അവിടുത്തെ കാര്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം  വിളിക്കാം, എല്ലാം ഓക്കേ ആണെങ്കിൽ അടുത്ത വിമാനത്തിൽ തന്നെ നിങ്ങൾ എത്തിച്ചേരണം’’ എന്നു പറഞ്ഞു. എം.എ. ബേബിയാണ് പെട്ടെന്ന് വിസ ലഭിക്കാൻ ഞങ്ങളെ സഹായിച്ചത്. എനിക്ക് 24 മണിക്കൂറിനുള്ളിൽ വിസ ലഭിച്ചു, ലാൽ സാറും ടീമിലെ മറ്റുള്ളവർക്കും 48 മണിക്കൂറിനുള്ളിൽ വിസ കിട്ടി.  


Source link

Related Articles

Back to top button