‘കഞ്ചാവ്, എംഡിഎംഎ കേസുകളിൽ പിടിയിലാകുന്നത് മദ്രസയിൽ പഠിച്ചവർ’; കെ ടി ജലീലിന്റെ പരാമർശത്തിനെതിരെ സമസ്‌ത

മലപ്പുറം: മദ്രസയിൽ പോയി മതപഠനം നടത്തിയവരാണ് കഞ്ചാവ്, എംഡിഎംഎ കടത്ത് കേസുകളിൽ പിടിയിലാകുന്നതെന്ന കെ ടി ജലീൽ എംഎൽഎയുടെ പരാമർശത്തിനെതിരെ സമസ്‌ത രംഗത്ത്. മതത്തിന്റെ പേരിൽ വേർതിരിച്ചുകാണേണ്ട വിഷയമല്ല ഇതെന്ന് സമസ്‌ത പ്രതികരിച്ചു. ഇത്തരം അഭിപ്രായങ്ങൾ മത ധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ സഹായിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങളെ കുറ്റകൃത്യങ്ങളായി കാണുന്നതിന് പകരം അതിൽ മതം കലർത്തുന്നത് ശരിയല്ലെന്ന് സമസ്‌ത നേതാവ് സത്താർ പന്തല്ലൂർ വിമർശിച്ചു.
മലപ്പുറത്തുനടന്ന ഇഫ്‌താർ സംഗമത്തിലാണ് കെ ടി ജലീൽ വിവാദ പരാമർശം നടത്തിയത്. മതപഠനമോ മത വിദ്യാഭ്യാസമോ ലഭിക്കാത്ത മറ്റ് സമുദായങ്ങളിലെ ചെറുപ്പക്കാർക്കുള്ള ധാർമിക ബോധം പോലും മുസ്ളീം സമുദായത്തിലുള്ളവർക്ക് ഇല്ലെന്നും കെ ടി ജലീൽ പ്രസംഗത്തിനിടെ കുറ്റപ്പെടുത്തിയിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും അച്ചടക്കം കാണിക്കുന്നതിലും അദ്ധ്യാപകരെ ബഹുമാനിക്കുന്നതിലും മുസ്ളീം കുട്ടികളേക്കാൾ ഇതര മതസ്ഥരായ കുട്ടികളാണ് മുന്നിലുള്ളത്. ഇത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്നത് മതനേതാക്കൾ പരിശോധിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പരാമർശത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു. മത വിദ്യാഭ്യാസം കിട്ടുന്ന ജനവിഭാഗം എന്ന നിലയിൽ മുസ്ളീങ്ങളെ തെറ്റുകാരുടെ കൂട്ടത്തിൽ ഒന്നുപോലും കാണാൻ പാടില്ലെന്ന അതിമോഹമാണ് തന്റെ പ്രസംഗത്തിലെ ഉള്ളടക്കത്തിന്റെ ആധാരമെന്ന് അദ്ദേഹം വ്യക്തമാക്കി. ലഹരിക്കടത്തിൽ പിടിക്കപ്പെടുന്ന മുസ്ളീം പേരുള്ള പ്രതികളിൽ 99 ശതമാനവും ചെറുപ്പത്തിൽ മതപഠനം കിട്ടിയവരാണെന്നാണ് തന്റെ അന്വേഷണത്തിൽ മനസിലായത്. എന്നിട്ടും ഇതൊക്കെ സംഭവിക്കുന്നത് കാണുമ്പോഴുള്ള മനോവിഷമം കൊണ്ടാണ് സമുദായത്തിലെ പ്രധാനികൾ ഒത്തുചേർന്ന ഒരു യോഗത്തിൽ തീർത്തും സദുദ്ദേശത്തോടെ ചില കാര്യങ്ങൾ ഉണർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Source link