‘ഞങ്ങൾക്ക് രണ്ടുപേർക്കും ഒരേ മനസ്സ്, ധൈര്യശാലിയായ നേതാവ്; തീരുമാനങ്ങളെല്ലാം സ്വന്തം’: ട്രംപിനെ വാഴ്ത്തി മോദി

ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിനു ധൈര്യമുണ്ട്, സ്വന്തം തീരുമാനങ്ങൾ എടുക്കുന്നു. ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ നയം തന്റെ ‘ഇന്ത്യ ആദ്യം’ എന്നതു പോലെയാണെന്നും മോദി പറഞ്ഞു. എഐ (നിർമിത ബുദ്ധി) ഗവേഷകൻ കൂടിയായ ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണു മോദി മനസ്സ് തുറന്നത്.‘‘യുഎസിലെ ഹൂസ്റ്റണിൽ ‘ഹൗഡി മോദി’ പരിപാടിയിൽ ട്രംപും ഞാനും ഉണ്ടായിരുന്നു. സ്റ്റേഡിയം നിറഞ്ഞു. കായിക മത്സരങ്ങൾക്കു തിരക്കേറിയ സ്റ്റേഡിയങ്ങൾ സാധാരണമാണെങ്കിലും, രാഷ്ട്രീയ റാലിക്ക് ഇത്രയും തിരക്ക് അസാധാരണമായിരുന്നു. ഇന്ത്യൻ പ്രവാസികൾ ധാരാളം പേർ ഒത്തുകൂടി. ഞങ്ങൾ രണ്ടുപേരും പ്രസംഗിച്ചു. അദ്ദേഹം താഴെ ഇരുന്ന് എന്റെ പ്രസംഗം ശ്രദ്ധിച്ചു. അതാണ് അദ്ദേഹത്തിന്റെ വിനയം. ഞാൻ സംസാരിക്കുമ്പോൾ യുഎസ് പ്രസിഡന്റ് സദസ്സിലാണ് ഇരുന്നത്.പ്രസംഗം അവസാനിപ്പിച്ച് ട്രംപിനു നന്ദി പറയാൻ ഞാനിറങ്ങി. സ്റ്റേഡിയത്തിൽ ചുറ്റിനടക്കാൻ ക്ഷണിച്ചു. ഒരു മടിയുമില്ലാതെ അദ്ദേഹം സമ്മതിച്ചു, എന്നോടൊപ്പം നടന്നു. മുഴുവൻ സുരക്ഷാ ഉദ്യോഗസ്ഥരെയും ഒഴിവാക്കി. ആ നിമിഷം ശരിക്കും ഹൃദയസ്പർശിയായിരുന്നു. ഈ മനുഷ്യനു ധൈര്യമുണ്ടെന്ന് അപ്പോഴെനിക്കു മനസ്സിലായി. അദ്ദേഹം സ്വന്തം തീരുമാനങ്ങൾ എടുക്കുന്നു. ആ നിമിഷം എന്നെ വിശ്വസിച്ച് എന്നോടൊപ്പം ജനക്കൂട്ടത്തിലേക്ക് വരുന്നു. ഞങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസത്തിനും ശക്തമായ ബന്ധത്തിനും അന്നു ഞാൻ സാക്ഷ്യം വഹിച്ചു’’– പ്രധാനമന്ത്രി പറഞ്ഞു.
Source link