വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; പ്രതി അഫാനെ ജയിലിലേക്ക് മാറ്റി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. അച്ഛന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ പൊലീസ് വിവിധയിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാൻ നിരന്തരം അധിക്ഷേപിച്ചതിനെ തുടർന്നാണ് പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാൻ നൽകിയ മൊഴി.
തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് താൻ ചെയ്‌ത ക്രൂരതകളെക്കുറിച്ച് അഫാൻ പൊലീസിനോട് വിവരിച്ചത്. 80,000 രൂപ ലത്തീഫിൽ നിന്ന് കടം വാങ്ങിയിരുന്നു. ഈ പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചിരുന്നു. പിതൃമാതാവിന്റെ സ്വർണം വാങ്ങുന്നതിനും തടസം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ഇയാളെ വകവരുത്താൻ കാരണം.
അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛന്റെ അമ്മയെ കൊന്നു. ശേഷമാണ് ലത്തീഫിന്റെ വീട്ടിലെത്തിയത്. അഫാനെ കണ്ടയുടൻ ലത്തീഫിന്റെ ഭാര്യ സാജിത അടുക്കളയിലേക്ക് പോയി. ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലത്തീഫിന്റെ തലയിൽ പലവട്ടം അടിച്ചു. ശബ്‌ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നിൽ ചെന്ന് ആക്രമിച്ചുകൊന്നു.
ലത്തീഫിന്റെ മൊബൈലും കാറിന്റെ താക്കോലും 50 മീറ്റർ അപ്പുറം കാട്ടിലേക്കെറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഈമൊബൈൽ ഫോൺ അഫാന്റെ സാന്നിദ്ധ്യത്തിൽ പൊലീസ് ഇന്നലെ കണ്ടെത്തി. ആക്രമണം തടസപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാൻ മുളകുപൊടിയും അഫാൻ വാങ്ങിവച്ചിരുന്നു. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുളകുപൊടിയും ഉണ്ടായിരുന്നത്.
Source link