സൈബർ പോരാളികൾ പാർട്ടി വിരുദ്ധർ : ജി.സുധാകരൻ

‘ ഞാൻ പിണറായി വിരുദ്ധനല്ല ‘
ആലപ്പുഴ: സൈബർ പോരാളികൾ എന്നൊരു ഗ്രൂപ്പ് പാർട്ടിയിൽ ഇല്ലെന്നും അവർ പാർട്ടി വിരുദ്ധരാണെന്നും മുൻമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ ജി. സുധാകരൻ പറഞ്ഞു. ആലപ്പുഴയിൽ കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃദിനാചരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ പിണറായി വിരുദ്ധനല്ല. അങ്ങനെയാക്കിത്തീർക്കാൻ ചിലർ ശ്രമിക്കുകയാണ്.കെ.പി.സി.സി പരിപാടിയിൽ പങ്കെടുത്തതിനെതിരായ സൈബർ ആക്രമണം രാഷ്ട്രീയ തന്തയില്ലായ്മയാണ്. അമ്പലപ്പുഴയിലും പരിസരത്തുമുള്ള പത്തുപതിനഞ്ചുപേരാണ് ഇതിന് പിന്നിൽ. സൈബർ പോരാളിയിലുള്ളത് മുഴുവൻ കള്ളപ്പേരാണ്.
കെ.പി.സി.സി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല. അവിടെ സംസാരിച്ചത് ഗാന്ധിയെക്കുറിച്ചാണ്. പ്രസംഗം കേട്ട ഒത്തിരിപേർ വിളിച്ച് അഭിനന്ദിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടിയല്ലാതെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയാകാനും മന്ത്രിയാകാനും ഒന്നിനും ഇല്ല. മരിക്കുംവരെ പാർട്ടി മെമ്പറും കമ്മ്യൂണിസ്റ്റും ആയിരിക്കും.അഭിപ്രായം പറയുകയെന്നത് കമ്മ്യൂണിസ്റ്റുകാരന്റെ ജീവശ്വാസമാണെന്നും സുധാകരൻ വെളിപ്പെടുത്തി.
തോമസിന്റെ കത്ത് കിട്ടിയില്ല
കെ.വി.തോമസിന്റെ കത്ത് ലഭിച്ചിട്ടില്ലെന്നും ജി.സുധാകരൻ വെളിപ്പെടുത്തി. തോമസ് തനിക്ക് കത്തയ്ക്കേണ്ട കാര്യമില്ല. ഒരു ഘട്ടത്തിലും തന്നെ സ്വാധീനിച്ച വ്യക്തിയോ സുഹൃത്തോ അല്ല കെ.വി.തോമസെന്നും സുധാകരൻ പറഞ്ഞു.
ആക്രമണം ശരിയല്ല:
എച്ച്. സലാം
ജി.സുധാകരനെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് എച്ച്.സലാം എം.എൽ.എ. കെ.പി.സി.സി പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് അദ്ദേഹം കമ്മ്യൂണിസ്റ്റ് അല്ലാതാകുന്നില്ല. സൈബർ ഇടപെടലിനെ കുറിച്ച് സി.പിഎമ്മിന് ധാരണയുണ്ട്. സൈബർ ആക്രമണം അവസാനിപ്പിക്കണം. അമ്പലപ്പുഴയിലെ ജനങ്ങൾക്ക് അദ്ദേഹത്തോട് എന്നും ബഹുമാനമുണ്ട്. സൈബർ ഇടത്തിൽ വേട്ടയാടപ്പെടേണ്ട ആളല്ല അദ്ദേഹമെന്നും സലാം പറഞ്ഞു.
Source link