‘പതിനഞ്ചോളം തവണ അടിച്ചു, പട്ടിണിക്കിട്ടു; ഒടുവിൽ സമ്മർദത്തിന് വഴങ്ങേണ്ടി വന്നു: സ്വർണക്കടത്തിൽ നിരപരാധി’

ബെംഗളൂരു ∙ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആർഐ) ഉദ്യോഗസ്ഥര്‍ തന്നെ പലതവണ മര്‍ദിച്ചെന്നും പട്ടിണിക്കിട്ടതായും സ്വർണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവു. വെള്ള പേപ്പറിൽ തന്നെ കൊണ്ട് ഒപ്പുവപ്പിച്ചതായും രന്യ ഡിആർഐ അഡീഷനല്‍ ഡയറക്ടര്‍ക്ക് അയച്ച കത്തിൽ പറയുന്നു. കേസിൽ താൻ നിരപരാധിയാണെന്നാണ് രന്യയുടെ വാദം. ബെംഗളൂരു പരപ്പന അഗ്രഹാര ജയില്‍ ചീഫ് സൂപ്രണ്ട് മുഖേനയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുന്നയിച്ച് ഡിആര്‍ഐ അഡീഷണല്‍ ഡയറക്ടര്‍ക്ക് രന്യ കത്തയച്ചിരിക്കുന്നത്. വിമാനത്തിനുള്ളില്‍ വച്ച് തന്നെ അറസ്റ്റ് ചെയ്തു. വിശദീകരണം നല്‍കാന്‍ അവസരം നല്‍കാതെയാണ് കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കുന്നതുവരെ, തനിക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഉദ്യോഗസ്ഥര്‍ ശാരീരികമായി ആക്രമിച്ചു. പതിനഞ്ചോളം തവണ അടിച്ചു. ആവര്‍ത്തിച്ചുള്ള മര്‍ദനങ്ങളേറ്റിട്ടും അവര്‍ തയാറാക്കിയ പ്രസ്താവനകളില്‍ ഒപ്പിടാന്‍ താൻ വിസമ്മതിച്ചു. എന്നാൽ പിന്നാലെ കടുത്ത സമ്മര്‍ദത്തിനു വഴങ്ങി അറുപതോളം ടൈപ്പ് ചെയ്ത പേജുകളിലും 40 ശൂന്യമായ പേജുകളിലും ഒപ്പിടാന്‍ താന്‍ നിര്‍ബന്ധിതയായെന്നും രന്യ കത്തിൽ പറയുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് നാലിനാണു സ്വര്‍ണക്കടത്ത് കേസില്‍ നടി രന്യ റാവു അറസ്റ്റിലായത്. ദുബായില്‍നിന്ന് ബെംഗളൂരുവിലേക്ക് സ്വര്‍ണം കടത്താനായിരുന്നു ശ്രമം. സ്വര്‍ണം ഇവര്‍ ധരിക്കുകയും ശരീരത്തില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. 14.8 കിലോ ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ രണ്ടാഴ്ച്ക്കിടെ നാലു തവണ നടി ദുബായ് സന്ദര്‍ശനം നടത്തിയതോടെ ഡിആര്‍ഐയുടെ നിരീക്ഷണത്തിലാകുകയായിരുന്നു.
Source link