KERALAM

ഈ മാസം 26000 കോടി ചെലവ്: കേന്ദ്രത്തിൽ പ്രതീക്ഷ അർപ്പിച്ച് കേരളം

തിരുവനന്തപുരം:വർഷാവസാന ചെലവ് മറികടക്കാൻ മുഖ്യമന്ത്രിയുടെ ഡൽഹി ചർച്ചയിൽ പ്രതീക്ഷയർപ്പിച്ച് സംസ്ഥാനം.26000 കോടിയുടെ ചെലവിന് പകുതിയോളം പണത്തിന്റെ കുറവാണുള്ളത്. 12000 കോടിയെങ്കിലും വായ്പയെടുക്കാൻ അനുവദിച്ചില്ലെങ്കിൽ കാര്യങ്ങൾ കുഴയും.കഴിഞ്ഞ വർഷം 24000 കോടിയായിരുന്നു മാർച്ചിലെ ചെലവ്.

ഡൽഹിയിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. മൊത്ത സംസ്ഥാന ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്ന് ശതമാനമാണ് വായ്പയെടുക്കാനാകുക. അതനുസരിച്ച് എടുക്കാവുന്ന തുക 38237കോടിയാണ്. ഓണക്കാലത്തെ വർദ്ധിച്ച ചെലവിനായി 4000കോടി അധിക വായ്പയ്ക്ക് അനുമതി നൽകിയതോടെ, ഇതുവരെ 42237കോടി രൂപ വായ്പയായി . ഇനി വൈദ്യുതി മേഖലയിലെ പരിഷ്ക്കരണത്തിന്റെ പേരിൽ ജി.എസ്.ഡി.പിയുടെ 0.5% കൂടി വായ്പയെടുക്കാനാകും. ഇതിനായി കെ.എസ്.ഇ.ബിയുടെ കഴിഞ്ഞ വർഷത്തെ നഷ്ടത്തിന്റെ 90% തുകയായ 494കോടിരൂപ സംസ്ഥാനം ഏറ്റെടുത്തിരുന്നു.അതിന്റെ പേരിൽ 5800കോടിയോളം രൂപയുടെ വായ്പയെടുക്കാൻ അനുമതി കിട്ടും. കൂടുതൽ വായ്പെടുക്കാൻ പ്രത്യേകാനുമതി വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

.രാജ്യത്ത് വൻതോതിൽ വായ്പയെടുക്കുന്ന പഞ്ചാബ്, ഹിമാചൽ പ്രദേശ്,പശ്ചിമ ബംഗാൾ,കേരളം തുടങ്ങിയ സംസ്ഥാനങ്ങളുടെ വായ്പയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.നിലവിൽ ദൈനംദിന പ്രവർത്തനങ്ങൾക്ക് വായ്പയെടുമ്പോൾ തന്നെ കേരളം നിശ്ചിത പരിധിക്ക് അപ്പുറം പോകുന്നുണ്ട്. അതിന് പുറമെയാണ് സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയുടെയും.

കിഫ്ബിയുടെയും പേരിലെടുക്കുന്നവായ്പകളും.എടുക്കുന്ന വായ്പ സംസ്ഥാനത്തിന് തിരിച്ചടക്കാൻ കഴിഞ്ഞില്ലെങ്കിൽ നിയമപ്രകാരം അത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാവും. അതിന്റെ പേരിലാണ് കടുത്ത നിയന്ത്രണം.

മാർച്ചിലെ പ്രതീക്ഷിത

ചെലവ്

(തുക കോടിയിൽ)

ശമ്പളം,പെൻഷൻ……………………………… 5689

സാമൂഹ്യ പെൻഷൻ,,,,,,,,,,,,,,,,,,,,,,,,,,,,,,, 820

വായ്പാ ഗഡു, പലിശ……………………. 6200

കരാറുകാരുടെ കുടിശിക………………. 3000

ദൈനംദിനാവശ്യം………………………..4000

പ്ളാൻ ഫണ്ട്………………………………….. 7500

മൊത്തം…………………………………………. 26000


Source link

Related Articles

Back to top button