മുംബൈ: രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കാന്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്. നാരായണ മൂര്‍ത്തി. സൗജന്യങ്ങളും ഇളവുകളും നടപ്പാക്കുന്നത് ദാരിദ്ര്യം ഇല്ലാതാക്കാന്‍ സഹായിക്കില്ലെന്നും മുംബൈയില്‍ സംഘടിപ്പിച്ച വ്യവസായികളുടെ സംഗമം ‘ടൈക്കോൺ മുംബൈ 2025’ൽ പ്രസംഗിക്കവേ നാരായണമൂർത്തി പറഞ്ഞു. രാജ്യത്തു നൂതനമായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അവസരം ആവശ്യമാണ്. ഇതിലൂടെ പുതിയ വ്യവസായങ്ങളും വ്യവസായികളും വളര്‍ന്നുവരും. ഇത്തരം സാഹചര്യമുണ്ടായാല്‍ വെയില് തെളിയുമ്പോള്‍ അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുപോലെ ദാരിദ്ര്യം രാജ്യത്തുനിന്ന് ഇല്ലാതാകുമെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. ലോകത്തെവിടെയും ജനങ്ങള്‍ക്കു സൗജന്യങ്ങള്‍ നല്‍കുന്നതിലൂടെ ദാരിദ്ര്യം ഇല്ലാതായതായി അറിവില്ല. തൊഴില്‍ സൃഷ്ടിക്കുന്നതിലൂടെയാണ് നമ്മള് ദാരിദ്ര്യത്തെ മറികടക്കുന്നത്. പ്രതിമാസം 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുന്നത് ഉദാഹരണമായി പറഞ്ഞ നാരായണ മൂര്‍ത്തി, ഇത്തരം സാഹചര്യങ്ങളില്‍ ഈ ഗുണം പറ്റുന്നവരുടെ വീടുകളിലെ കുട്ടികളുടെ വിദ്യാഭ്യാസനിലവാരവും ഇതില്‍ മാതാപിതാക്കള്‍ക്കുള്ള പങ്കും വിലയിരുത്താന്‍ തയാറാകണമെന്നും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഉള്‍പ്പെടെ ക്ഷേമപദ്ധതികള്‍ എന്നപേരില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നിരവധി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സാഹചര്യം നിലനില്‍ക്കേയാണ് നാരായണ മൂര്‍ത്തിയുടെ പരാമര്‍ശം ശ്രദ്ധ നേടുന്നത്. നിര്‍മിതബുദ്ധിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളെയും ചടങ്ങില്‍ നാരായണ മൂര്‍ത്തി വിമര്‍ശിച്ചു. എല്ലാത്തിനും എഐ എന്നനിലയിലാണ് ഇന്ത്യയിലെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതൊരു ഫാഷനായി മാറിയിരിക്കുന്നു. എഐ എന്ന വിശേഷണത്തോടെ എത്തുന്ന നിരവധി സാധാരണ പ്രോഗ്രാമുകള്‍ നമുക്ക് മുന്നിലുണ്ട്. മെഷീന് ലേണിംഗ്, ഡീപ്പ് ലേണിംഗ് എന്നിവയാണ് എഐയുടെ അടിസ്ഥാനം. മനുഷ്യമസ്തിഷ്കം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതാണ് ഡീപ് ലേണിംഗിന്റെ അടിസ്ഥാനം. എന്നാല്‍ ശേഖരിക്കപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണു മെഷീന് ലേണിംഗ് നിലനില്‍ക്കുന്നത്. മെഷീന് ലേണിംഗ് മുന്‍കൂട്ടി തയാറാക്കപ്പെട്ട അല്‍ഗൊരിതങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. അതിന് ധാരാളം ഡാറ്റകള്‍ ആവശ്യമായി വരുന്നു. ഡീപ് ലേണിംഗ് സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാൻ സഹായിക്കുന്നവയാണ്.-നാരായണമൂർത്തി പറഞ്ഞു.
Source link