കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പട്ടികയിൽ ഉൾപ്പെട്ട ആരുടെയെങ്കിലും വാടക മുടങ്ങിയിട്ടുണ്ടെങ്കിൽ 24 മണിക്കൂറിനുള്ളിൽ കൊടുത്തുതീർക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ. പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടികയുമായി ബന്ധപ്പെട്ട് ചിലർക്ക് ഭീതിയുണ്ട്. അത് പരിഹരിച്ചു മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റിനു മുന്നിൽ ഉപരോധം നടത്തിയ ദുരന്തബാധിതരെ മന്ത്രി സന്ദർശിച്ചു.പുനരധിവാസം സംബന്ധിച്ച പട്ടികയിൽ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ അനാസ്ഥയായിരുന്നെന്നും അത് പരിഹരിച്ചെന്നും മന്ത്രി പറഞ്ഞു. മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന ആരെയും ഒഴിവാക്കില്ല. മാനുഷിക പരിഗണനവച്ച് പുനരധിവാസം നടത്തും. പരാതികൾ അനുഭാവപൂർവം പരിഗണിക്കും. 7 സെന്റ് ഭൂമിയും വീടും എന്നതാണ് നിലവിലെ നിബന്ധന. ഇതനുസരിച്ചാണ് പുനരധിവാസം മുന്നോട്ട് പോകുന്നത്. ചൂരൽമലയിൽ 120 കോടി രൂപ മുടക്കിയാണ് റോഡുകൾ പണിയുകയാണ്. 38 കോടിയാണ് പാലം പുനർനിർമിക്കാൻ എസ്റ്റിമേറ്റ് കണക്കാക്കിയിരിക്കുന്നത്. വൈദ്യുതി വിതരണം ഭൂഗർഭ കേബിൾ വഴിയാക്കും. ചൂരൽമല ടൗണിനെ ഒറ്റപ്പെട്ട് പോകാതെ റീ ഡിസൈനിങ് ചെയ്യും.ദുരിത ബാധിതർക്കുള്ള 300 രൂപ സഹായം 9 മാസത്തേക്ക് നീട്ടിയിരുന്നു. അത് ഈ മാസം മുതൽ മുൻകാല പ്രാബല്യത്തോടെ കൊടുക്കാൻ ശ്രമിക്കും. പരുക്കേറ്റവരുടെ തുടർ ചികിത്സ സർക്കാർ വഹിക്കും. സമരം ചെയ്യുന്ന ദുരിതബാധിതരോട് വിരോധമില്ല. സമരക്കാർ അവരുടെ ആശങ്കകളാണ് ഉന്നയിക്കുന്നത്. ദുരന്തബാധിതരോട് കേന്ദ്രം ക്രൂരതയാണ് കാണിക്കുന്നത്. മൂന്നു കാര്യങ്ങളാണ് കേരളം ആവശ്യപ്പെട്ടത്. ദുരന്തം എൽ 3യിൽ ഉൾപ്പെടുത്തണം, കടങ്ങൾ എഴുതിത്തള്ളണം, അധിക സഹായം അനുവദിക്കണം എന്നിവയായിരുന്നു ആവശ്യങ്ങൾ. ഇതിൽ ആദ്യത്തെ ആവശ്യം മാത്രം അംഗീകരിച്ചു. ബാക്കി ആവശ്യങ്ങളിൽ യാതൊരു നടപടിയുമുണ്ടായില്ല. ബജറ്റിൽ ഒന്നും പരാമർശിക്കുക പോലും ചെയ്തില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
Source link
‘സമരം ചെയ്യുന്നവരോട് വിരോധമില്ല; പുനരധിവാസ പട്ടികയിൽ ഇരട്ടിപ്പുണ്ടായത് കുറ്റകരമായ അനാസ്ഥ’
