റെയിൽവേ പിടിച്ചത് 40 കോടിയുടെ ലഹരി

കൊച്ചി: തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷനുകളിൽ 2023 മുതൽ 2025 ഫെബ്രുവരി വരെ പിടികൂടിയത് 4215.342 കിലോ തൂക്കം വരുന്ന 39,80,14,245 രൂപയുടെ ലഹരി വസ്തുക്കൾ. പാലക്കാട് ഡിവിഷനിലാണ് ഏറ്റവും വലിയ ലഹരിവേട്ട നടന്നത് – 2902.772 കിലോ തൂക്കം വരുന്ന 33,30,99,700 രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തു. തിരുവനന്തപുരം ഡിവിഷനിൽ 1312.57കിലോ (6,49,14,545 രൂപ) ലഹരിവസ്തുക്കൾ പിടികൂടി. ഇതിൽ ആർ.പി.എഫും റെയിൽവേ പൊലീസും 688 കേസുകളിൽ 306 പേരെ അറസ്റ്റ് ചെയ്തിരുന്നു. 18നും 30നുമിടയിലുള്ള പ്രായക്കാരാണ് പ്രതികൾ. കഞ്ചാവ്,എം.ഡി.എം.എ,ബ്രൗൺ ഷുഗർ,നൈട്രാസെപാം ഗുളിക,ബ്യൂപ്രിനോർഫിൻ ഗുളിക,മെത്തംഫെറ്റമിൻ ഗുളിക,ഹെറോയിൻ,ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്. വിവിധ സ്റ്റേഷനുകളിൽ ഇറങ്ങി ട്രെയിനുകൾ മാറിക്കയറി ജനറൽ കോച്ചുകളിൽ യാത്ര ചെയ്തുള്ള ലഹരിക്കടത്താണ് പുതിയ രീതി. ഓരോ സ്ഥലത്തും വിവരം നൽകാൻ ആളുകളുണ്ടാകും. സ്ത്രീകളെയും കുട്ടികളെയും ഇടനിലക്കാരാക്കിയുള്ള ലഹരിക്കടത്തും വർദ്ധിച്ചിട്ടുണ്ട്.
ഉറവിടം ഉൾനാടൻ ഗ്രാമങ്ങൾ
വടക്കേ ഇന്ത്യക്കാരാണ് ലഹരിയുമായി ട്രെയിൻ കയറുന്നതിൽ ഭൂരിഭാഗവും. ഉൾനാടൻ ഗ്രാമങ്ങളിലെ ഇവരിൽ പലർക്കും ഹിന്ദി അറിയില്ലെന്ന് ആർ.പി.എഫ് പറയുന്നു. പ്രാദേശിക ഭാഷയാണ് സംസാരിക്കുന്നത്. ഒഡിഷ,ബീഹാർ,പശ്ചിമബംഗാൾ,ആന്ധ്രാപ്രദേശ്, വിശാഖപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവും ഹെറോയിനുമായി ട്രെയിനിൽ കയറുന്നത്. ബംഗളൂരു,ഡൽഹി എന്നിവിടങ്ങളാണ് എം.ഡി.എം.എയുടെ ഉറവിടം.
രാസലഹരി വേട്ട
(ഡിവിഷൻ, തൂക്കം, വില, കേസ്, അറസ്റ്റിലായവർ)
തിരുവനന്തപുരം : 1312.57 കിലോ : 6,49,14,545 രൂപ : 230 : 140
പാലക്കാട് : 2902.772 കിലോ : 333,099,700 രൂപ : 458 : 166
Source link