അച്ഛനെ മർദിച്ചതു വിവാഹകാര്യത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ; മകനും അമ്മയും താമസം വാടകവീട്ടിൽ

കോഴിക്കോട് ∙ കുണ്ടായിത്തോട് മകൻ അച്ഛനെ മർദിച്ചതു വിവാഹ കാര്യവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയെന്നു പ്രാഥമിക വിവരം. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണു കുണ്ടായിത്തോടുള്ള വീട്ടിൽവച്ച് ഗിരീഷിനെ മകൻ സനൽ മർദിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗിരീഷ് ബുധനാഴ്ച വൈകിട്ടു മരിച്ചു.സനലും അമ്മ പ്രസീതയും ബേപ്പൂരിൽ വാടക വീട്ടിലാണു താമസം. ഗിരീഷും രണ്ടു സഹോദരിമാരും ഇവരുടെ മക്കളുമാണു കുണ്ടായിത്തോട്ടിൽ കഴിയുന്നത്. ബുധനാഴ്ച രാത്രി സനൽ മദ്യപിച്ചാണു ഗിരീഷിന്റെ വീട്ടിലെത്തിയതെന്നാണു വിവരം. തുടർന്ന് വാക്കേറ്റമുണ്ടാകുകയും ഗിരീഷിനെ മർദിക്കുകയുമായിരുന്നു. സാരമായി പരുക്കേറ്റ ഗിരീഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരോഗ്യനില ഗുരുതരമായതോടെ ശനിയാഴ്ച വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. പൊലീസ് കേസെടുത്തതിനു പിന്നാലെ സനൽ ഒളിവിൽ പോയി. സനൽ പല സ്ഥാപനത്തിലും ജോലി ചെയ്തിട്ടുണ്ട്. കൂലിപ്പണിക്കാരനായിരുന്നു ഗിരീഷ്. ഗിരീഷിന്റെ ഒരു സഹോദരിയുെട ഭർത്താവ് മരിച്ചതാണ്. മറ്റൊരു സഹോദരി ഭർത്താവുമായി അകന്നു കഴിയുകയാണ്. ഇതോടെയാണ് രണ്ടു സഹോദരിമാരും ഗിരീഷിന്റെ വീട്ടിൽ താമസം തുടങ്ങിയത്.
Source link