കാലാവസ്ഥാ ഉച്ചകോടിക്കായി റോഡ് നിർമിക്കാൻ ആമസോണിലെ മരങ്ങൾ മുറിച്ച് ബ്രസീൽ; കാപട്യമെന്ന് വിമർശനം

ബ്രസീലിയ: ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ഉച്ചകോടി (സിഒപി-30) നടക്കുന്ന വേദിയിലേക്കുള്ള ഹൈവേ നിര്‍മാണത്തിന്റെ ഭാഗമായി ആമസോണ്‍ മഴക്കാടുകളിലെ ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ച് ബ്രസീൽ. നടപടിക്കെതിരേ പരിസ്ഥിതി പ്രവർത്തകരിൽനിന്നും പ്രദേശവാസികളിൽനിന്നും വലിയ വിമർശനമാണ് ഉയരുന്നത്. ഇക്കൊല്ലം നവംബര്‍ മാസത്തില്‍ വടക്കന്‍ ബ്രസീലിലെ ബേലെമിലാണ് യു.എന്നിന്റെ സിഒപി-30 നടക്കുക. ഇവിടേക്കുള്ള ഏകദേശം 13 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാതയുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്.ഉച്ചകോടിയുടെ ഭാഗമായി ബേലം നഗരത്തിലേക്കും പുറത്തേക്കുമുള്ള ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഹൈവേ നിര്‍മാണമെന്നാണ് അധികൃതരുടെ വിശദീകരണം. വിവിധരാജ്യങ്ങളില്‍നിന്നുള്ള പ്രമുഖ നേതാക്കളടക്കം അന്‍പതിനായിരത്തോളം പ്രതിനിധികള്‍ സിഒപി 30-ല്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. ഇവരുടെ യാത്ര സൗകര്യപ്രദമാക്കുന്നതിന് വേണ്ടിയാണ് ഹൈവേ നിര്‍മാണം. എണ്ണൂറോളം സ്പീഷിസുകളില്‍പ്പെട്ട സസ്യങ്ങള്‍ ഉള്‍പ്പെട്ട സംരക്ഷിത മേഖലയിലൂടെയാണ് ഹൈവേയുടെ ഒരു ഭാഗം കടന്നുപോകുന്നതെന്നാണ് വിവരം.
Source link